മമ്മൂട്ടിയെ ജാഡക്കാരനെന്ന് പലരും വിളിച്ചിട്ടുണ്ടെങ്കില്‍ കാരണം സില്‍ബന്ധികള്‍; തുറന്നു പറഞ്ഞ് ഷമ്മി തിലകന്‍

ലോക്ക്ഡൗണ്‍ കാലത്ത് പഴയ ഓര്‍മ്മകള്‍ കുത്തിപ്പൊക്കുന്ന പോസ്റ്റുകളുമായി സോഷ്യല്‍ മീഡിയയില്‍ സജീവമായ നടനാണ് ഷമ്മി തിലകന്‍. രസകരമായ അനുഭവങ്ങളും തുറന്നു പറച്ചിലുകളും താരം നടത്തിയിട്ടുണ്ട്. ഇപ്പോഴിതാ മമ്മൂട്ടിയെ കുറിച്ചുള്ള ഷമ്മിയുടെ പോസ്റ്റും ശ്രദ്ധ നേടുകയാണ്. മെഗാ സ്റ്റാര്‍ ആകുന്നതിന് മുമ്പുള്ള കാലത്തെ ഓര്‍മ്മകളും ഇപ്പോഴത്തെ മമ്മൂട്ടിയെ കുറിച്ചുമൊക്കെയാണ് അദ്ദേഹം എഴുതിയിരിക്കുന്നത്. മമ്മൂട്ടിയെ ജാഡക്കാരന്‍ എന്നു വിളിക്കുന്നതിനെ കുറിച്ചും ഷമ്മി പോസ്റ്റില്‍ പറയുന്നു. മമ്മൂട്ടിയൊരു ജാഡക്കാരനാണെന്ന് ആരെങ്കിലും പറയുന്നുണ്ടെങ്കില്‍ അതിന് കാരണം അദ്ദേഹത്തിന്റെ കൂടെ പില്‍ക്കാലത്ത് വന്ന സില്‍ബന്ധികളായിരിക്കുമെന്നും ഷമ്മി പറയുന്നു.

‘സിനിമയിലെ എൻറെ ഗുരു സ്ഥാനീയരിൽ പ്രഥമ സ്ഥാനത്തുള്ള കെ.ജി ജോർജ് സാറിൻറെ കൂടെ ഇരകൾ എന്ന ചിത്രത്തിന് ശേഷം വർക്ക് ചെയ്ത സിനിമയാണ് കഥയ്ക്കുപിന്നിൽ. ഡെന്നിസ് ജോസഫിന്റെ രചനയിൽ ഇന്നത്തെ മെഗാസ്റ്റാർ മമ്മൂക്കയോടൊപ്പം എൻറെ പിതാവ്, ലാലു അലക്സ്, ദേവിലളിത തുടങ്ങിയവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച 1987-ൽ റിലീസ് ചെയ്ത ചിത്രത്തിൽ സഹസംവിധായകൻ ആയിരുന്നു ഞാൻ” ഷമ്മി പറയുന്നു.

‘ഈ സിനിമയ്ക്ക് മുമ്പേ തന്നെ മമ്മൂക്കയെ പരിചയവും, അടുപ്പവും ഉണ്ടായിരുന്നെങ്കിലും അദ്ദേഹത്തോടൊപ്പം വർക്ക് ചെയ്ത ആദ്യ സിനിമയാണ് കഥയ്ക്ക് പിന്നില്‍. ആ ലൊക്കേഷനിൽ എനിക്ക് ഏറ്റവും സപ്പോർട്ട് നൽകിയിരുന്നതും, എന്നെ ചേർത്ത് നിർത്തിയിരുന്നതും മമ്മൂക്കയായിരുന്നു. ഇപ്പോഴുള്ള താരപരിവേഷമൊന്നും അദ്ദേഹത്തിന് അന്നായിട്ടില്ല. സഹായികൾ ആരുമില്ലാതെ, വണ്ടി സ്വയം ഡ്രൈവ് ചെയ്ത് വന്നിരുന്ന മമ്മൂക്ക യാതൊരുവിധ ജാ‍ഡയും ആരോടും കാട്ടിയിട്ടുള്ളതായി എന്റെ ഓർമ്മയിലില്ല ‘ഷമ്മി തിലകന്‍ വ്യക്തമാക്കുന്നു.

”എന്നാൽ പിന്നീട് സൂപ്പർതാര പദവിയിൽ എത്തിയ അദ്ദേഹത്തെ പലരും ജാ‍ഡക്കാരൻ എന്ന് വിളിച്ചിട്ടുണ്ടെങ്കിൽ അതിന് കാരണം അദ്ദേഹത്തിൻറെ കൂടെ പിൽക്കാലത്ത് വന്ന “സിൽബന്ധികൾ” തന്നെയാണെന്ന് നിസ്സംശയം എനിക്ക് പറയാൻ പറ്റും. കാരണം അദ്ദേഹത്തിനെ വളരെ അടുത്തറിഞ്ഞ അദ്ദേഹത്തിൻറെ നന്മ തിന്മകൾ തിരിച്ചറിഞ്ഞ, പുതുതലമുറയോട് അദ്ദേഹം കാണിക്കുന്ന കരുതൽ അനുഭവിച്ചറിഞ്ഞ വ്യക്തിയാണ് ഞാൻ. അതുകൊണ്ടുതന്നെ ആ സെറ്റിൽ അദ്ദേഹം “ഡയറക്ടർ സാറേ” എന്ന് സ്നേഹത്തോടെ കളിയാക്കി വിളിച്ചിരുന്ന ഞാൻ അദ്ദേഹത്തിൻറെ സഹായിയായും മറ്റും ഒപ്പം തന്നെ ഉണ്ടായിരുന്നു എപ്പൊഴും” അദ്ദേഹം പറഞ്ഞു.

അന്ന് അദ്ദേഹത്തിന് എന്നോട് ഉണ്ടായിരുന്ന സ്നേഹത്തിൻറെയും, കരുതലിന്റേയും ആഴം അദ്ദേഹത്തിൻറെ തന്നെ നിർബന്ധപ്രകാരം എടുത്ത ഈ ഫോട്ടോയിൽ കാണാം. എന്നാൽ പിൽക്കാലത്ത് ഞാൻ ഒരു നടനായി മാറിയതിനു ശേഷം. ഈ സ്നേഹവും കരുതലും എന്നോട് അദ്ദേഹം കാട്ടിയിട്ടില്ല എന്നത് ഒരു ദുഃഖ സത്യമാണ്. പക്ഷേ സിൽബന്ധികൾ ആരും ഇല്ലാതെ കണ്ടുമുട്ടിയ അപൂർവ്വം ചില വേളകളിൽ പഴയ മമ്മൂക്കയെ വീണ്ടും കാണാനും, അടുത്തിടപഴകാനും സാധിച്ചു എന്ന വസ്തുത കൂടി ഓർമ്മിപ്പിക്കാതിരുന്നാൽ ഞാൻ എന്നോട് തന്നെ കാട്ടുന്ന ആത്മവഞ്ചനയാകും എന്നതും പറയാതെ വയ്യ.

‘ഒപ്പം ഞങ്ങളെയൊക്കെ തമ്മിലടിപ്പിച്ച് ഇടയ്ക്ക് നിന്ന് ചോരകുടിക്കുന്ന ആട്ടിൻതോലിട്ട ചെന്നായ്ക്കൾ ആയ താര സിൽബന്ധി സമൂഹത്തിന്റെ അറിവിലേക്കായി ഒരു പഴങ്കഥ കുറിക്കുന്നു. ഒരിക്കൽ പരമശിവന്റെ കഴുത്തിൽ ചുറ്റിക്കിടക്കുന്ന പാമ്പ് ഗരുഢനോട് ചോദിച്ചു. “ഗരുഢാ സൗഖ്യമോ? എന്ന്. അപ്പോൾ ഗരുഢൻ പറഞ്ഞു. “ഇരിക്കേണ്ടിടത്ത് ഇരുന്നാൽ എല്ലാവർക്കും, എപ്പോഴും സൗഖ്യം തന്നെയായിരിക്കും” എന്നു പറ‍ഞ്ഞാണ്’ ഷമ്മി പോസ്റ്റ് അവസാനിപ്പിക്കുന്നത്.

Previous article‘സിനിമയിൽ അവസരം കുറഞ്ഞു, വസ്ത്രത്തിന്റെ നീളവും’; അനുശ്രീയുടെ മറുപടി.! പൊങ്കാലയിട്ട് ആരാധകർ
Next articleനടി മിയയുടെ വിവാഹ നിശ്ചയചിത്രങ്ങളില്‍; വൈറൽ

LEAVE A REPLY

Please enter your comment!
Please enter your name here