നടി ഷംന കാസിമിനെ ബ്ലാക്മെയില്‍ ചെയ്യാനുള്ള ശ്രമം നടത്തിയ കേസ് വലിയ വിവാദമായി മാറുകയാണ്. വലിയ ഗൂഢാലോചന തന്നെ സംഘം നടത്തിയിട്ടുണ്ടെന്നും വേറേയും താരങ്ങളെ ലക്ഷ്യമിട്ടിരുന്നുവെന്നുമാണ് ഇപ്പോള്‍ പുറത്ത് വരുന്ന വിവരങ്ങള്‍. സംഭവത്തില്‍ പ്രതികരണവുമായി ഷംന കാസിം എത്തിയിരിക്കുകയാണ്. കേസുമായി ബന്ധപ്പെട്ട് തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്ന് ഷംന പറയുന്നു. സംഭവത്തില്‍ പിന്തുണ നല്‍കിയ സുഹൃത്തുക്കള്‍ക്കും മറ്റും നന്ദി പറയുന്നതായും താരം അറിയിച്ചു. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു ഷംനയുടെ പ്രതികരണം.
പിന്തുണ നല്‍കിയ സുഹൃത്തുക്കള്‍ക്കും അഭ്യുദയകാംക്ഷികള്‍ക്കും നന്ദി പറയുന്നതായി ഷംന. ചില മാധ്യമങ്ങളില്‍ വാസ്‍തവവിരുദ്ധമായ വാര്‍ത്തകള്‍ വരുന്നത് സംബന്ധിച്ച് വ്യക്തത വരുത്താൻ ഞാൻ ആഗ്രഹിക്കുന്നു. കുറ്റക്കാരെയോ അവരുടെ ഗ്യാങിനെ കുറിച്ചോ എനിക്ക് അറിയില്ല. ദയവ് ചെയ്‍ത് എന്നേയും പ്രതികളേയും ചേര്‍ത്ത് വ്യാജ വാര്‍ത്തകള്‍ ഉണ്ടാക്കരുതെന്ന് മാധ്യമ സുഹൃത്തുക്കളോട് അഭ്യര്‍ത്ഥിക്കുന്നുവെന്ന് ഷംന പറഞ്ഞു.
വിവാഹാലോചനയുടെ പേരിൽ വ്യാജ പേരും മേൽവിലാസവും തിരിച്ചറിയൽ അടയാളങ്ങളും നൽകി വഞ്ചിതരായതിന് ശേഷമാണ് തന്റെ കുടുംബം പൊലീസിൽ പരാതി നൽകിയതെന്ന് ഷംന വ്യക്തമാക്കി. അത് ബ്ലാക്‌മെയിലിലേക്ക് കടന്നപ്പോഴാണ് തങ്ങൾ പൊലീസിനെ സമീപിച്ചത്. അവരുടെ ഉദ്ദേശമെന്തെന്ന് അന്നും ഇന്നും തങ്ങൾക്കറിയില്ലെന്നും ഷംന പറഞ്ഞു.
പൊലീസ് നന്നായി തന്നെ അവരുടെ ജോലി ചെയ്യുന്നുണ്ട്. കുറ്റക്കാരെ കണ്ടെത്തി അന്വേഷണം തുടരുകയാണ്. അതുകൊണ്ടുതന്നെ ദയവ് ചെയ്‍ത് അന്വേഷണം അവസാനിക്കുന്നതുവരെ എന്റെ കുടുംബത്തിന്റെയോ എന്റെയോ സ്വകാര്യതയെ അതിലേക്ക് വലിച്ചിഴക്കരുത് എന്ന് അഭ്യര്‍ത്ഥിക്കുന്നതായി ഷംന പറഞ്ഞു.
നീതിന്യായ വ്യവസ്ഥയില്‍ വിശ്വാസമുണ്ട്. കേസ് അന്വേഷണം പൂര്‍ത്തിയായാല്‍ തീര്‍ച്ചയായും മാധ്യമങ്ങളെ കാണും. വിഷമകരമായ അവസ്ഥയിലൂടെ കടന്നുപോകുമ്പോള്‍ സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളും നല്‍കിയ പിന്തുണയില്‍ നന്ദി അറിയിക്കുന്നു. വഞ്ചിക്കുന്നവര്‍ക്കെതിരായ പോരാട്ടത്തില്‍ മറ്റ് സഹോദരിമാരെ കുറച്ചെങ്കിലും ബോധവതികളാക്കാന്‍ താന്‍ നല്‍കിയ കേസിനു കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും ഷംന കാസിം കൂട്ടിച്ചേര്‍ത്തു.