മലയാളത്തിലെ യുവനടന്മാരില്‍ ശ്രദ്ധേയനാണ് ഷെെന്‍ ടോം ചാക്കോ. വില്ലനായും സഹനടനായും നായകനായുമെല്ലാം ഷെെന്‍ കഴിവ് തെളിയിച്ചിട്ടുണ്ട്. 2019 ല്‍ ഇഷ്ക്, ഉണ്ട തുടങ്ങിയ സിനിമകളിലൂടേയും ഷെെന്‍ കെെയ്യടി നേടിയിരുന്നു. വരാനിരിക്കുന്ന സിനിമകളില്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്നവയിലും ഷെെന്‍ ഉണ്ട്. എന്നാല്‍ ഷെെന്റെ കരിയര്‍ ഒരിക്കല്‍ അവസാനിച്ചെന്ന് എല്ലാവരും വിധിയെഴുതിയതായിരുന്നു. മയക്കുമരുന്ന് കേസില്‍ 60 ദിവസമാണ് ഷെെന്‍ ജയിലില്‍ കഴിഞ്ഞത്. ആ നാളുകളെ കുറിച്ച് മനസ് തുറക്കുകയാണ് ഷെെന്‍. കേരള കൗമുദിയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ഷെെന്‍ മനസ് തുറന്നത്.
”ഇതിഹാസ എന്ന ചിത്രത്തിന്റെ അപ്രതീക്ഷിത വിജയം എല്ലാവരെയും അദ്ഭുതപ്പെടുത്തി. എനിക്ക് പെട്ടെന്ന് ജീവിതത്തിൽ വലിയൊരു പ്രതീക്ഷ കൈവന്നു. ആ സമയത്താണ് ജീവിതത്തെ മാറ്റി മറിച്ച സംഭവങ്ങളുണ്ടായത്. അറുപതു ദിവസത്തോളം ജയിലിൽ കഴിഞ്ഞു. എനിക്ക് ആത്മവിശ്വാസം നൽകി എന്നെ കൂടെ നിറുത്തിയത് സഹതടവുകാരനായിരുന്ന ഗണപതിയാണ്. ഗണപതി തമിഴ്‌നാട്ടുകാരനാണ്. രജനികാന്തിന്റെയും ശിവാജി ഗണേശന്റെയും എം.ജി. ആറിന്റെയുമൊക്കെ കഥകൾ പറഞ്ഞു എന്നെ നിരന്തരം മോട്ടിവേറ്റ് ചെയ്യും” ഷെെന്‍ ഓര്‍ക്കുന്നു.
”നമ്മളെ നിരാശപ്പെടുത്തുന്ന കാര്യങ്ങൾ പറയുന്ന തടവുകാരും അക്കൂട്ടത്തിൽ ഉണ്ടായിരുന്നു. ഇങ്ങനെയൊരു കേസിൽ പെട്ടുപോയാൽ ഇനി ഒരിക്കലും തിരിച്ചു വരാൻ കഴിയില്ലെന്ന് ചിലർ പറയുമായിരുന്നു. വിശ്വാസം അതല്ലേ എല്ലാം എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടയ്ക്കാണ് ഇതെല്ലം സംഭവിക്കുന്നത്. അപ്പോൾ കഥാപാത്രത്തിന്റെ പ്രത്യേക ലുക്കിന് വേണ്ടി ഞാൻ മുടി നീട്ടി വളർത്തിയിരുന്നു. മുടി വെട്ടല്ലേയെന്ന് അഭ്യർത്ഥിച്ചിട്ടും ജയിൽ സൂപ്രണ്ട് നിർബന്ധിപ്പിച്ച് മുടി വെട്ടിപ്പിച്ചു” ഷെെന്‍ പറയുന്നു.
”കുടുംബാംഗങ്ങൾ എല്ലാവരും ഇതറിഞ്ഞു ശരിക്കും തളർന്നു പോയി. എന്റെ മമ്മി രണ്ടാഴ്ചയോളം ആഹാരമൊന്നും കഴിച്ചില്ല. ഓരോ ബുധനാഴ്ചയും ജാമ്യം കിട്ടുമെന്ന് പ്രതീക്ഷിച്ചു ഡാഡി വരുന്നതും കാത്തിരിക്കുമായിരുന്നു. എന്നാൽ ജാമ്യം കിട്ടിയത് അറുപതു ദിവസം കഴിഞ്ഞാണ്. ജീവിതത്തിൽ ആദ്യമായി ഒരു പുസ്തകം വായിക്കുന്നത് ജയിലിൽ വച്ചാണ്. പൗലോ കൊയ് ലോയുടെ ദ ഫിഫ്ത് മൗണ്ടൻ. പുസ്തകങ്ങൾ എത്രത്തോളം ഒരു മനുഷ്യനെ സ്വാധീനിക്കുമെന്ന് അറിഞ്ഞത് ആ ദിവസങ്ങളിലാണ്. മാധ്യമങ്ങളിൽ എന്റെ പേരിൽ വന്ന നിറംപിടിപ്പിച്ച കഥകളെല്ലാം അറിയുന്നത് പുറത്ത് വന്നതിനു ശേഷമാണ്” ഷെെന്‍ കൂട്ടിച്ചേര്‍ത്തു.
”സിനിമയാണ് എന്നെ മുന്നോട്ട് നയിച്ചത്. അത്രത്തോളം ആഗ്രഹിച്ചു സിനിമയിൽ വന്നയാളാണ് ഞാൻ. ജയിലിനു പുറത്തു എന്നെ കാത്തു നിരവധി കഥാപാത്രങ്ങളുണ്ടെന്ന തോന്നലാണ് പിടിച്ചു നിറുത്തിയത്. പിന്നെ കുടുംബം ശക്തമായി കൂടെ നിന്നു.കമൽ സാറും ആഷിക് അബുവുമൊക്കെ മാനസികമായി നല്ല പിന്തുണ നൽകി” ഷെെന്‍ പറഞ്ഞു.