ബിഗ് ബോസ് താരം രജിത് കുമാറിനൊപ്പം വിവാഹ വേഷത്തില്‍ നില്‍ക്കുന്ന കൃഷ്ണപ്രഭയുടെ ഫോട്ടോ കണ്ടപ്പോള്‍ എല്ലാവരും ഞെട്ടിയിരുന്നു. ഇരുവരും ശരിക്കും വിവാഹിതരായോ എന്നായിരുന്നു ചോദ്യങ്ങള്‍. ഫോട്ടോ വൈറലായതിന് ശേഷമായാണ് വിശദീകരണക്കുറിപ്പുമായി താരമെത്തിയത്. സഹപ്രവര്‍ത്തകരില്‍ ചിലര്‍ വരെ തന്റെ വിവാഹം കഴിഞ്ഞുവെന്നായിരുന്നു വിശ്വസിച്ചതെന്ന് കൃഷ്ണപ്രഭ പറയുന്നു. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് താരം നടന്ന സംഭവങ്ങളെക്കുറിച്ച് വിവരിച്ചത്.
ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ എന്ന ഹാസ്യ പരമ്പരയുടെ ചിത്രീകരണത്തിനിടയിലെ രംഗങ്ങളാണ് പുറത്തുവന്നത്. പ്രമോഷന് വേണ്ടി ചിത്രം എടുക്കുന്നുണ്ടെന്നും ഫോട്ടോ മാത്രമാണ് പുറത്തുവിടുന്നതെന്നും അണിയറപ്രവര്‍ത്തകര്‍ പറഞ്ഞിരുന്നു.
രജിത് കുമാറിനെക്കുറിച്ചും താന്‍ സംസാരിക്കേണ്ടതായിട്ടുണ്ട്. നല്ലൊരു സൂപ്പര്‍ കോ ആര്‍ടിസ്റ്റാണ്. ഇത്തരമൊരു പരിപാടിയിലേക്ക് ആദ്യമായി വന്നതാണെന്നതിന്റെ പരിഭ്രമം അദ്ദേഹത്തിനുണ്ടായിരുന്നു. ഇങ്ങനെയൊരു ഫോട്ടോ പുറത്തുവിടുമെന്ന് അറിഞ്ഞതോടെ അദ്ദേഹം ആദ്യം ചോദിച്ചത് കൃഷ്ണപ്രഭയ്ക്ക് കാമുകനുണ്ടോയെന്നായിരുന്നു. ഇല്ലെന്ന് മറുപടി കൊടുത്തപ്പോള്‍ അത് നന്നായെന്നും അല്ലായിരുന്നുവെങ്കില്‍ അദ്ദേഹത്തിന്റെ ഇടി കൂടി എനിക്ക് കിട്ടിയേനെയെന്നുമായിരുന്നു രജിത് കുമാര്‍ പറഞ്ഞത്.
ഈ ഫോട്ടോ പുറത്തുവന്നതോടെ രസകരമായ അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്. കുടുംബസമേതമായി വയനാട്ടിലേക്ക് വന്നിരിക്കുകയാണ് കൃഷ്ണപ്രഭ. കല്യാണം കഴിഞ്ഞതിന് ശേഷം ഹണിമൂണിനായി വയനാട്ടിലേക്ക് പോയതാണോയെന്നായിരുന്നു ചിലരൊക്കെ ചോദിച്ചത്. ഈ ഫോട്ടോ പുറത്തുവന്നതിന് പിന്നാലെയാണ് വയനാട്ടിലേക്ക് പോവുകയാണെന്ന് പോസ്റ്റ് ഇട്ടത്. അമ്മയ്ക്കും സഹോദരനുമൊപ്പമായാണ് വയനാട്ടിലേക്ക് വന്നത്.
ഫോട്ടോ പുറത്തു വന്നപ്പോഴാണ് നമ്മളോട് ഏറ്റവും ചേർന്ന് നിൽക്കുന്നത് ആരാണെന്ന് മനസ്സിലാക്കിയതെന്നും കൃഷ്ണപ്രഭ പറയുന്നു. കൂട്ടത്തിൽ ഏറ്റവുമധികം പരിഭവം പറഞ്ഞത് പിഷാരടിയാണ്. നിങ്ങൾക്ക് വേണ്ടപ്പെട്ടവർ ആണെന്നാണ് വിചാരിച്ചത്. ഒരു വാക്കു പറയാമായിരുന്നു. കല്യാണ ആൽബത്തിൽ നിന്നും ഫോട്ടോ എടുത്തു മാറ്റാൻ പോകുന്നുവെന്നായിരുന്നു പിഷാരടി പറഞ്ഞത്. അതും പറഞ്ഞ് ഫോണ്‍ വെച്ച് പോയ പിഷാരടിയെ തിരിച്ച് വിളിച്ചാണ് സത്യാവസ്ഥ ബോധ്യപ്പെടുത്തിയത്. പിഷാരടിയെപ്പോലെ തന്നെയായിരുന്നു ഹരി പി നായരുടേയും പ്രതികരണം.
ഇവര്‍ ഇങ്ങനെ വിശ്വസിച്ചിരുന്നുവെങ്കില്‍ സാധാരണക്കാരുടെ അവസ്ഥ എന്താവും. കുറേ സുഹൃത്തുക്കള്‍ ഇത് വിശ്വസിച്ചിരുന്നു. ചിലരൊക്കെ ഫോട്ടോ ഷെയര്‍ ചെയ്ത് എന്നെ ടാഗ് ചെയ്തിരുന്നു. ഒരു കുടുംബം പോലെ കഴിഞ്ഞിരുന്ന അടുത്ത ഫ്ളാറ്റിലുള്ള കുട്ടിയും കൃഷ്ണ ചേച്ചിയുടെ വിവാഹം കഴിഞ്ഞോ, നമ്മളെയെന്താ വിളിക്കാത്തത് എന്നായിരുന്നു അവന്‍റെ ചോദ്യം. അവര്‍ മലയാളികളല്ല, മലയാളം വായിക്കാനുമറിയില്ല. പെട്ടെന്ന് അവര്‍ ഞെട്ടിപ്പോയിരുന്നു. അത് വല്ലാതെ ഹൃദയസ്പർശിയായ അനുഭവമാണെന്നും കൃഷ്ണപ്രഭ പറയുന്നു.