മലയാളത്തില്‍ സൂപ്പർതാരങ്ങളായ മോഹൻലാലിനും മമ്മൂട്ടിക്കും ഒപ്പം സിനിമാഭിനയത്തിൽ തുടക്കമിടാൻ അവസരം ലഭിച്ച നടിയാണ് നേഹ സക്‌സേന. മെഗാസ്റ്റാര്‍ മമ്മൂട്ടി അഭിനയിച്ച ‘കസബ’യിലൂടെയായിരുന്നു മലയാളത്തിൽ അരങ്ങേറിയത്. മോഹന്‍ലാല്‍ നായകനായ ‘മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍’ എന്ന സിനിമയിൽ ജൂലി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് മോഹൻലാലിനൊപ്പം നേഹ തിളങ്ങുകയുണ്ടായി.
കന്നഡയിലും മലയാളത്തിലും തമിഴിലും ഹിന്ദിയിലും ഉള്‍പ്പെടെയുള്ള സിനിമകളിൽ തിളങ്ങിയിട്ടുള്ള നേഹ മലയാളത്തിൽ കസബ, മുന്തിരി വള്ളികൾ തളിർക്കുമ്പോൾ, സഖാവിൻ പ്രിയസഖി, പടയോട്ടം, ജീം ബൂം ബ, ധമാക്ക തുടങ്ങിയ സിനിമകളിലാണ് അഭിനയിച്ചിട്ടുള്ളത്. ആറാട്ട്, ലാൽബാഗ്, 5, ലേറ്റ് മ്യാരേജ് തുടങ്ങി നിരവധി സിനിമകളാണ് നേഹയുടേതായി ഇറങ്ങാനിരിക്കുന്നത്.
ഇപ്പോഴിതാ അടുത്തിടെ ഒരു തമിഴ് സിനിമയുടെ സെറ്റിൽ താൻനേരിട്ട ദുരനുഭവങ്ങളെ കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് നേഹ സക്സേന. ഓഗസ്റ്റ് 20ന് ഒരു തമിഴ് സിനിമയുടെ സെറ്റില്‍ അഭിനയിക്കാനായെത്തിയ ശേഷം ശാരീരികമായി ഉപദ്രവിക്കപ്പെട്ടു എന്ന് കാണിച്ച് ബംഗളുരു പോലീസില്‍ പരാതി നല്‍കിയിരിക്കുകയാണ് നേഹ. സെറ്റിൽ മലയാളിയായ ഒരു ഫിലിം മേക്കറുടെ നേതൃത്വത്തിലാണ് ആക്രമണം നടന്നതെന്നും ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ നേഹ പറഞ്ഞിരിക്കുകയാണ്.
സിനിമ ചിത്രീകരണത്തിന്‍റെ ആദ്യ ദിവസം മുതൽ തന്നെ സെറ്റിലെ അന്തരീക്ഷം അത്ര സുഖകരമായി തോന്നിയില്ല. ചില ആളുകളുടെ പ്രവര്‍ത്തികളും രീതികളുമൊക്കെ എന്നെ വളരെ അസ്വസ്ഥയാക്കി. പടത്തിന്‍റെ സ്ക്രിപ്റ്റിലും വേണ്ടത്ര തൃപ്തിയുണ്ടായിരുന്നില്ല. ചില ആവശ്യമില്ലാത്ത ഇഴുകിചേർന്നുള്ള രംഗങ്ങളോട് ഞാൻ നോ പറഞ്ഞു, നേഹ പറഞ്ഞിരിക്കുകയാണ്.
സിനിമയുടെ സംവിധായകന്‍ എന്നെ എപ്പോഴും ഭീഷണിപ്പെടുത്തിക്കൊണ്ടിരുന്നു, തങ്ങളുമായി സഹകരിച്ചില്ലെങ്കില്‍ നിര്‍മ്മാതാവ് കോപിക്കുമെന്നും. അയാള്‍ മാഫിയ ബന്ധങ്ങള്‍ ഉള്ളയാളാണെന്നും അയാള്‍ നടത്തുന്ന കാസിനോയില്‍ ഒരു പീഡനമുറിയുണ്ടെന്നും.അവിടെയിട്ട് പീഡിപ്പിക്കാനും, ബലാത്സംഗം ചെയ്യാനും മടിയില്ലാത്തയാളാണെന്നും വേണമെങ്കില്‍ കൊലപ്പെടുത്തുമെന്നുമൊക്കെ പറഞ്ഞ് സംവിധായകൻ ഭയപ്പെടുത്തി, നേഹ പറയുന്നു.
സെപ്റ്റംബർ 19ന് ഞങ്ങള്‍ താമസിക്കുന്ന ഹോട്ടലിൽ ഞാനും സുഹൃത്തുക്കളും അത്താഴം കഴിക്കുന്ന സമയത്ത് ഹോട്ടൽ മുതലാളി അയാളുടെ ചില സുഹൃത്തുക്കള്‍ക്കൊപ്പം ഞങ്ങളുടെ അടുത്തെത്തി. രാത്രി തന്നോടും സുഹൃത്തുക്കളോടുമൊപ്പം ചിലവഴിക്കാമോ എന്ന് ചോദിച്ചു. ഇത് ഞാൻ സംവിധായകനെ അറിയിച്ചു.
എന്നാൽ ഉടമ അത് നിഷേധിച്ചുവെന്നാണ് അയാള്‍ എന്നോട് പറഞ്ഞത്, അതിന് ശേഷം രാത്രിയില്‍ അജ്ഞാത കോളുകള്‍ വരുന്നതും, രാത്രി മുരിയുടെ വാതിലിൽ ആരൊക്കെയോ മുട്ടുന്നത് പതിവായി, നേഹയുടെ വാക്കുകള്‍. ഷൂട്ടിംഗിന്‍റെ അവസാന ദിവസങ്ങളിൽ സംവിധായകന്‍റെ മകനും സിനിമയിലെ നായകനുമായയാള്‍ കഴുത്ത് ഞെരിച്ച് എന്നെ പടിക്കെട്ടിൽ നിന്ന് തള്ളിയിട്ടു.
ഒരു പതിറ്റാണ്ടിലേറെയായി സിനിമ രംഗത്ത് പ്രവര്‍ത്തിക്കുന്ന എനിക്ക് ഇത്രയും മോശം അനുഭവം ആദ്യമായാണ് ഉണ്ടായത്, നേഹ പറയുന്നു. നിരന്തരമായ ഭീഷണികളും, പ്രശ്നങ്ങളും മൂലം താനും സഹായികളും ഒടുവിൽ താമസിച്ചിരുന്ന ഹോട്ടലില്‍ നിന്നും ഒളിച്ചോടേണ്ട അവസ്ഥയിലെത്തി ഞാൻ. എന്ത് സുരക്ഷയാണ് സിനിമ മേഖലയിൽ സ്ത്രീകള്‍ നേരിടുന്നതെന്ന ചോദ്യങ്ങളാണ് ഇവിടെ ചോദിക്കാനുള്ളത്, നേഹ പറയുന്നു.