ശാലിനിയുടെ പ്രണയത്തിന് അന്ന് ലൊക്കേഷനിൽ സഹായിച്ച ഏക വ്യക്തി ചാക്കോച്ചൻ ആയിരുന്നു.!

കുഞ്ചാക്കോ ബോബനും ശാലിനിയും കേന്ദ്രകഥാപാത്രത്തിലെത്തിയ നിറം എന്ന സിനിമ ബോക്സ്ഓഫീസിൽ മികച്ച വിജയം നേടിയിരുന്നു. മികച്ചൊരു കൂട്ടുകെട്ടാണ് ചിത്രത്തിൽ പ്രേക്ഷകർക്ക് മുന്നിൽ കാഴ്ച്ച വെച്ചത്. ചിത്രത്തിന്റെ ലൊക്കേഷനിൽ വെച്ച് നടന്ന രസകരമായ കാര്യങ്ങളും പ്രണയങ്ങളും പറയുകയാണ് കുഞ്ചാക്കോ ബോബന്റെ ഫാൻസ്‌ പേജിലൂടെ. ആ സമയങ്ങളിൽ അജിത്തും ശാലിനിയും തമ്മിൽ പ്രണയത്തിലായിരുന്നുവെന്നും ഇതിന് സഹായിച്ച ഏക വ്യക്തി ചാക്കോച്ചനാണെന്നുമാണ് പോസ്റ്റിലൂടെ പറയുന്നത്. പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ; നായികാ കഥാപാത്രമായ സോനയെ ഒരു പുതുമുഖത്തെ കൊണ്ട് ചെയ്യിക്കാനാണ് ആദ്യം ആലോചിച്ചിരുന്നത്.

സ്ക്രീൻ ടെസ്റ്റ് നടത്തി അതിനായി ഒരു പുതുമുഖത്തെ തെരഞ്ഞെടുക്കുകയും ചെയ്തിരുന്നു – അസിൻ തോട്ടുങ്കൽ! അസിന്റെ ഫോട്ടോസ് കണ്ട കുഞ്ചാക്കോ, ‘ഈ കുട്ടി ഒരു നായികയായി വരേണ്ട സമയം ഇപ്പോൾ ആയിട്ടില്ലെ’ന്ന് പറഞ്ഞ് മാറ്റിവച്ചു. അക്കാലത്തെ തന്റെ ഭാഗ്യനായിക ആയിരുന്ന ശാലിനിയോടൊപ്പമുള്ള ‘പ്രേം പൂജാരി’ ബോക്‌സ് ഓഫീസിൽ പരാജപെട്ടതിനാൽ ശാലിനിയെ കൊണ്ട് തന്നെ നായികാകഥാപാത്രം ചെയ്യിച്ചാലോ എന്ന് ചാക്കോച്ചൻ ആണ് കമലിനോട് ചോദിച്ചത്.

ഒരു തമിഴ് ചിത്രത്തിന്റെ സെറ്റിൽ ഇരുന്നാണ് ശാലിനി കമലിന്റെ സ്ക്രിപ്റ്റ് കേട്ടത്. ശാലിനിക്ക് മണി രത്‌നം ചിത്രമായ ‘അലൈപായുതേ’യുടെ ഓഫർ വന്നു നിൽകുന്ന സമയം ആയിരുന്നു അത്. കഥാപാത്രത്തിന്റെ ഫ്രഷ്‌നെസ്സ് മനസ്സിലാക്കിയ ശാലിനി പിന്നീട് മണിരത്‌നത്തിന്റെ ചിത്രത്തിന്റെ ഷൂട്ട് നീളുമെന്ന് അറിഞ്ഞ് കമൽ ചിത്രത്തിന് ഡേറ്റുകൾ നൽകി. വർഷയായി ജോമോളെയും കമൽ തെരഞ്ഞെടുത്തു. അത് വരെ പ്രേക്ഷകർ കണ്ട കുഞ്ചാക്കോ ബോബനും ശാലിനിയും ജോമോളും ആകരുത് ഈ ചിത്രത്തിൽ എന്ന നിർബന്ധം കമലിന് ഉണ്ടായിരുന്നു.

അനിയത്തിപ്രാവിലും എന്ന് സ്വന്തം ജാനകിക്കുട്ടിയിലും കാണാത്ത സ്മാർട്ട് ആയ അപ്പിയറൻസുകളിൽ ആണ് ശാലിനിയും ജോമോളും ഈ ചിത്രത്തിൽ എത്തിയത്. ചിത്രത്തിലെ ക്യാംപസ് രംഗങ്ങൾ ഒരു മാസത്തോളം എടുത്താണ് ഷൂട്ട് ചെയ്തത്. ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജിൽ ആയിരുന്നു അത് ചിത്രീകരിച്ചത്. സിനിമയിൽ വർണങ്ങൾക്ക് പ്രാധാന്യം കൊടുത്തിരുന്ന കമലിന്റെ ചിത്രത്തിന് നിറം എന്ന പേര് സജ്ജസ്റ്റ് ചെയ്തത് ശത്രുഘ്‌നൻ ആയിരുന്നു.

ഷൂട്ട് ബ്രേക്കിൽ ശാലിനിയെ തേടി വന്ന ഫോൺ കോൾ, നിറത്തിന്റെ സെറ്റിൽ ശാലിനി ജോയിൻ ചെയ്യുമ്പോൾ തമിഴ് സൂപ്പർഹീറോ അജിത് കുമാറുമായി അവർ പ്രണയത്തിലായിരുന്നു. ശാലിനി ഈ കാര്യം പറഞ്ഞിരുന്നത് കുഞ്ചാക്കോ ബോബനോട് മാത്രമായിരുന്നു. വീട്ടുകാരുടെ കണ്ണുവെട്ടിച്ച് പലപ്പോഴും അജിത്തുമായി ശാലിനി ലൊക്കേഷൻ ബ്രേക്കുകളിൽ ഫോണിൽ സംസാരിച്ചിരുന്നു. ശാലിനിയുടെ ആത്മാർത്ഥ പ്രണയത്തിന് അന്ന് ലൊക്കേഷനിൽ സഹായിച്ച ഏക വ്യക്തി ചാക്കോച്ചൻ ആയിരുന്നു.

കഥാപാത്രങ്ങളെ ഒത്തിരി ഇഷ്ടപ്പെട്ട ഇരുവരും ലൊക്കേഷനിലും എബി, സോനാ എന്നാണ് പരസ്പരം വിളിച്ചിരുന്നത്. ശാലിനിയെ ലൊക്കേഷനിലേക്ക് വിളിക്കുന്നത് റിസ്കാണെന്ന് മനസിലാക്കിയ അജിത് പിന്നീട് കുഞ്ചാക്കോ ബോബന്റെ ഫോൺ നമ്പർ വാങ്ങി അതിലേക്ക് വിളിക്കുമായിരുന്നു. സെൽഫോണുകൾ കൗതുക കാഴ്ചയായിരുന്ന അക്കാലത്ത് ചാക്കോച്ചന്റെ പഴയ എറിക്‌സൺ ഫോണിലേക്ക് അധികവും വന്നിരുന്നത് തമിഴ് സൂപ്പർസ്റ്റാർ അജിത്തിന്റെ കോളുകൾ ആയിരുന്നു.

ചുറ്റുമുള്ളവർ ശ്രദ്ധിക്കും എന്ന് മനസിലാക്കിയ ചാക്കോച്ചൻ, അജിത്തിനെ സൂചിപ്പിക്കാൻ ഒരു കോഡ് കണ്ടെത്തി. ഷൂട്ട് ബ്രേക്ക് വരുമ്പോൾ കുഞ്ചാക്കോ ശാലിനിയെ നോക്കി പറയും: ‘മിസ് സോന ..AK -47 കോളിങ്.’ പലപ്പോഴും സെറ്റിൽ ഇത് കേട്ട കമൽ കുഞ്ചാക്കോയിൽ നിന്നും സൂത്രത്തിൽ കാര്യം മനസ്സിലാക്കി വച്ചു. അടുത്ത ദിവസത്തെ ഷൂട്ട് ബ്രേക്കിൽ അജിത്തിന്റെ കോൾ കാത്തിരുന്ന ശാലിനിയെ നോക്കി കമൽ ചോദിച്ചു ‘ഇന്ന് AK -47ന്റെ കോൾ വരില്ലേ?’ ഇത് കേട്ട് ഞെട്ടിയ ശാലിനി ചുറ്റും നോക്കിയപ്പോൾ തലയിൽ ധരിച്ച ക്യാപ് മുഖം മറച്ചുവെച്ച് ചിരിക്കുന്ന ചാക്കോച്ചനെ ആണ് കണ്ടത്.

1999 ഓണത്തിന് റിലീസ് വെച്ചിരുന്ന നിറം പലതവണ റിലീസ് മാറ്റി വച്ചപ്പോൾ ഓഡിയോ കാസ്സെറ്റ് ഉടമയായ ജോണി സാഗരിക ചിത്രത്തിന്റെ വിതരണ അവകാശം ഏറ്റെടുത്തു. ഓണത്തിന് ശേഷം റിലീസ് ചെയ്ത നിറം, കുഞ്ചാക്കോ-ശാലിനി ജോഡിയുടെ വമ്പൻ തിരിച്ചുവരവായി മാറി. ഒരു സൂപ്പർസ്റ്റാർ ചിത്രത്തിന് കിട്ടേണ്ട ഇനിഷ്യൽ കലക്‌ഷൻ ആയിരുന്നു നിറം അന്ന് നേടിയെടുത്തത്. അനിയത്തിപ്രാവിന്റെ റെക്കോർഡ് നിറം ആദ്യത്തെ 10 ദിവസം കൊണ്ട് മറികടന്നു. ക്യാംപസുകളിലും സ്കൂളിലും സംസാര വിഷയമായ നിറം ഒരു മെഗാ ഹിറ്റ് ചിത്രമായി മാറി.

Previous articleവിദേശമദ്യവുമായി വന്ന ട്രക്ക് മറിഞ്ഞു, കയ്യില്‍ കിട്ടിയ മദ്യക്കുപ്പികളുമായി നാട്ടുകാര്‍ ഓടി: വീഡിയോ
Next articleകുട്ടി പിണറായി വിജയനായി തകർത്ത് അഭിനയിച്ച് ആവർത്തന : വീഡിയോ

LEAVE A REPLY

Please enter your comment!
Please enter your name here