മലയാള ചലച്ചിത്ര നടൻ അനില്‍ മുരളി അന്തരിച്ചു. 55 വയസ്സായിരുന്നു. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിൽ കഴിയുകയായിരുന്നു. ഈ മാസം 22നാണ് ആസ്റ്റര്‍ മെഡിസിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. ഇന്ന് 12.45ഓടെയാണ് മരണം സ്ഥിരീകരിച്ചത്. മലയാളം, തമിഴ്, തെലുങ് ഭാഷകളിലായി ഇരുന്നൂറിലേറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. തിരുവനന്തപുരം സ്വദേശികളായ മുരളീധരൻ നായരുടേയും ശ്രീകുമാരി അമ്മയുടേയും മകനായാണ് ജനനം. സുമയാണ് ഭാര്യ. ആദിത്യ, അരുന്ധതി എന്നിവരാണ് മക്കൾ.
ടെലിവിഷന്‍ സീരിയലുകളിലൂടെ ചലച്ചിത്രരംഗത്തേക്ക് എത്തിയ ഇദ്ദേഹം 1993ല്‍ പ്രദര്‍ശനത്തിനെത്തിയ കന്യാകുമാരിയില്‍ ഒരു കവിത എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്ത ദൈവത്തിന്‍റെ വികൃതികളിലെ വില്ലൻ വേഷം ഏറെ ചർച്ചയായി. പിന്നീട് നിരവധി ചിത്രങ്ങളില്‍ സഹനടനായും വില്ലനായുമൊക്കെ അഭിനയിച്ചു.
പ്രധാനമായും വില്ലന്‍ വേഷങ്ങളിലും പോലീസ് വേഷങ്ങളിലുമാണ് ഇദ്ദേഹം അഭിനയിച്ചിട്ടുള്ളത്. ബാബ കല്യാണി, നസ്രാണി, പുതിയ മുഖം, സിറ്റി ഓഫ് ഗോഡ്, മാണിക്യക്കല്ല്, വെള്ളരിപ്രാവിന്‍റെ ചങ്ങാതി, കളക്ടര്‍, വാൽക്കണ്ണാടി, ലയൺ, പുത്തൻ പണം, ഡബിൾ ബാരൽ, പോക്കിരി രാജ, റൺ ബേബി റൺ, അയാളും ഞാനും തമ്മിൽ, കെഎൽ 10 പത്ത്, ഇയ്യോബിന്റെ പുസ്തകം, അസുരവിത്ത്, കര്‍മ്മയോദ്ധാ, ആമേന്‍ തുടങ്ങിയവയാണ് ശ്രദ്ധേയ സിനിമകള്‍. ജോസഫ്, ഉയരെ, ഫോറൻസിക് തുടങ്ങിയവയാണ് ഏറ്റവും ഒടുവിലായി അഭിനയിച്ച് പുറത്തിറങ്ങിയ സിനിമകള്‍.