അഭിനയ ജീവിതത്തിൽ നാല് പതിറ്റാണ്ട് പൂർത്തിയാക്കി കഴിഞ്ഞു നടൻ ഇന്ദ്രൻസ്. കോസ്റ്റ്യൂം ഡിസൈനറായി തുടങ്ങി സഹനടനായി ഹാസ്യതാരമായി നായകനായി വളർന്നു വരികയായിരുന്നു അദ്ദേഹം. ഏറ്റവും ഒടുവിൽ ഒടിടി റിലീസായെത്തിയ ഹോം എന്ന സിനിമയിൽ ഒലിവർ ട്വിസ്റ്റ് എന്ന കഥാപാത്രമായി വിസ്മയിപ്പിച്ചിരിക്കുകയാണ് അദ്ദേഹം. പ്രേക്ഷകരും നിരൂപകരും ഒരുപോലെ ചിത്രത്തേയും അതിലെ കഥാപാത്രങ്ങളേയും പുകഴ്ത്തുകയാണ്.
ഇപ്പോഴിതാ സിനിമാജീവിത്തെ കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് അദ്ദേഹം. തിരുവനന്തപുരത്ത് കുമാരപുരം എന്ന സ്ഥലത്ത് ഇന്ദ്രൻസ് എന്ന പേരിൽ തുന്നൽക്കട നടത്തിയിരുന്നയാളാണ് സുരേന്ദ്രൻ. 1981-ലാണ് ചൂതാട്ടം എന്ന സിനിമയിൽ കോസ്റ്റ്യും ഡിസൈനർ സിഎസ് ലക്ഷമണനോടൊപ്പം സഹായിയായി സുരേന്ദ്രൻ മദ്രാസിൽ എത്തുന്നത്.
അന്ന് ആൾക്കൂട്ടത്തിലൊരാളായി ആ സിനിമയിൽ സുരേന്ദ്രൻ മുഖം കാണിച്ചു. നാടകാഭിനയം വശമുണ്ടായിരുന്നു സുരേന്ദ്രന്. അങ്ങനെ വസ്ത്രാലങ്കാരത്തോടൊപ്പം ഏതാനും സിനിമകളിലും അഭിനയിച്ചു. പത്മരാജൻ സംവിധാനം ചെയ്ത മൂന്നാം പക്കം, അപരൻ, ഇന്നലെ സിനിമകളിലൊക്കെ ചെറിയ വേഷങ്ങൾ ലഭിച്ചു. അങ്ങനെ അങ്ങനെ സുരേന്ദ്രൻ ഇന്ദ്രൻസ് സിനിമാലോകത്ത് ഇന്ദ്രൻസ് എന്ന പേരിൽ അറിയപ്പെട്ടുതുടങ്ങി. പിന്നീട് എത്രയെത്ര സിനിമകൾ.
കോസ്റ്റ്യൂം ഡിസൈനിങും അഭിനയവും അദ്ദേഹം ഒരുമിച്ചുകൊണ്ടുപോയി. ഒടുവിൽ അദ്ദേഹം നടൻ മാത്രമായി മാറി. ഇന്ദ്രൻസ് അഭിനയിക്കുന്ന 341-ാം ചിത്രമാണ് അടുത്തിടെ ആമസോണിലെത്തിയ ഹോം. ഇപ്പോഴിതാ സിനിമയുടെ വിശേഷങ്ങളും അഭിനയജീവിതത്തിലെ കാര്യങ്ങളുമൊക്കെ വനിത മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞിരിക്കുകയാണ്. ഒരൊറ്റ വസ്ത്രം മാത്രമായിരുന്നു ആഴ്ചയിൽ അഞ്ച് ദിവസവും സ്കൂളിൽ ഇട്ടിരുന്നത്.
അതിനാൽ തന്നെ സഹപാഠികൾ അടുത്തിരുത്താതെ മാറ്റിയിരുത്തുമായിരുന്നു. ചെറുപ്പം മുതലെ അവഗണനയും മാറ്റിയിരുത്തലുകളും അനുഭവിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു. നാലാം ക്ലാസുവരെയായിരുന്നു പഠനം. ശേഷം ഒരു തയ്യൽക്കടയിൽ ജോലിക്ക് കയറി. അങ്ങനെ ഒരു തുന്നൽക്കാരനായി. ഒടുവിൽ സിനിമയിലുമെത്തി, നടനായി. സിനിമകളിലെത്തിയപ്പോഴും കുടക്കമ്പിയെന്നൊക്കെയുള്ള വിളികളായിരുന്നു,
ചില സിനിമകളുടെ ക്ലൈമാക്സ് കൊമാളിത്തരമാകാതിരിക്കാൻ തന്നെ മാറ്റി നിർത്തിയിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. ആദ്യമൊക്കെ അത് വലിയ വിഷമമായിരുന്നു, പിന്നെ പിന്നെ സ്വയം ഒഴിവായി തുടങ്ങി. ക്ലൈമാക്സിന് മുന്നേ അതിനാൽ തന്നെ സെറ്റിൽ നിന്ന് ചോദിച്ച് പോരും, അടുത്തെ സെറ്റിലേക്കോ അല്ലെങ്കിൽ വീട്ടിലേക്കോ ആയിരിക്കും അത്. അത് താനൊരു സൌകര്യമാക്കിയെന്ന് ഇന്ദ്രൻസിൻറെ വാക്കുകൾ.
തയ്യലായാലും അഭിനയമായാലുമൊക്കെ എപ്പോഴും ചെയ്യുന്ന ജോലിയോട് 100 ശതമാനം നീതി പുലർത്തിയിട്ടുണ്ട്. സെറ്റിലൊക്കെ ഇപ്പോൾ ചെല്ലുമ്പോൾ കാരവാനിലിരിക്കാമെന്ന് ചിലർ പറയാറുണ്ട്, ഒരു കസേരകിട്ടിയാൽ സന്തോഷമെന്നാണ് അപ്പോൾ ഞാൻ പറയുന്നതെന്ന് ഇന്ദ്രൻസ് പറയുന്നു.