മലയാളി സിനിമാ പ്രേക്ഷരുടെ എക്കാലത്തെയും നൊമ്പരമാണ് കലാഭവൻ മണി എന്ന അതുല്യ നടൻ്റെ അകാല മരണം. സംഭവത്തിൽ അന്വേഷണം പുരോഗമിക്കവേ ഇപ്പോഴിതാ മണിയുടെ മരണത്തിന് സമാനമായ മറ്റൊരു മരണം കൂടി നടന്നിരിക്കുന്നതായി ചൂണ്ടിക്കാട്ടി മണിയുടെ അനിയനും നടനും നർത്തകനുമായ ആർഎൽവി രാമകൃഷ്ണൻ രംഗത്തെത്തിയിരിക്കുകയാണ്. കൊല്ലത്ത് സ്പിരിറ്റ് ഉള്ളിൽ ചെന്ന് പൊലീസുകാരൻ മരിച്ച സംഭവത്തിന് തൻ്റെ ജ്യേഷ്ഠൻ്റെ മരണവുമായി ഏറെ സാമ്യമുണ്ടെന്നാണ് കലാഭവൻ മണിയുടെ സഹോദരൻ ആർ.എൽ.വി. രാമകൃഷ്ണൻ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
പൊലീസുകാരന്റെ മരണവാർത്ത വന്ന പത്രക്കുറിപ്പ് തൻ്റെ ഫേസ്ബുക്കിലൂടെ പങ്കുവെച്ചുകൊണ്ടാണ് രാമകൃഷ്ണൻ ഇക്കാര്യം ചൂണ്ടിക്കാട്ടിയിരിക്കുന്നത്. കോള പാനീയത്തിൽ സർജിക്കൽ സ്പിരിറ്റ് ചേർത്ത് കുടിക്കുന്നതിനിടെ അമിതമായ അളവിൽ സ്പിരിറ്റ് ഉള്ളിൽ ചെന്നായിരുന്നു പൊലീസുകാരന്റെ മരണം. സംഭവത്തിൽ സുഹൃത്ത് അറസ്റ്റിലാകുകയും ചെയ്തിരുന്നു, ഈ വാർത്താക്കുറിപ്പാണ് രാമകൃഷ്ണൻ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. മണിച്ചേട്ടന്റെ കേസിലും സമാനമായ സാഹചര്യമാണ് നടന്നതെന്നും സുഹൃത്തുക്കളിൽ ഒരാൾ ബിയർകുപ്പിയിൽ ബിയറിനൊപ്പം വാറ്റുചാരായം മിക്സ് ചെയ്ത് ബിയറാണെന്ന് തെറ്റിദ്ധരിപ്പിച്ച് ചേട്ടന് നൽകുകയായിരുന്നുവെന്നും രാമകൃഷ്ണന്‍ പോസ്റ്റിലൂടെ പറയുന്നു.
രാമകൃഷ്ണന്റെ കുറിപ്പിൻ്റെ പൂർണ്ണ രൂപം ഇങ്ങനെ; മണി ചേട്ടന്റെ മരണത്തോട് സമാനമായ സംഭവമാണിത്. ആദ്യകാലത്ത് മണി ചേട്ടന്റെ കേസ് അന്വേഷിച്ചിരുന്ന ഒരു ഉദ്യോഗസ്ഥൻ ഞങ്ങളോട് വെളിപ്പെടിത്തിയതും ഇങ്ങനെയാണ്. രാമകൃഷ്ണൻ കുറിച്ചു. മണി ചേട്ടൻ ബിയർ ചോദിച്ചപ്പോൾ അവിടെയുണ്ടായിരുന്ന രണ്ട് സഹായികൾ പുറത്ത് പോയി കോള വാങ്ങിച്ചു കൊണ്ടുവരികയും പാഡിയിലേക്ക് ആരോ എത്തിച്ച വാറ്റുചാരായത്തിൽ മിക്സ് ചെയ്ത് ബിയർ കുപ്പിയിലാക്കി ബിയറാണെന്ന് തെറ്റിദ്ധരിപ്പിച്ച് നൽകുകയായിരുന്നുവെന്നും രാമകൃഷ്ണൻ പറയുന്നു. ഇതാണ് പാഡിയിൽ നടന്ന സത്യമായ സംഭവമെന്നും രാമകൃഷ്ണൻ വ്യക്തമാക്കി.
തെളിവുകൾ ലഭിച്ചിട്ടുണ്ട് എന്ന് പറഞ്ഞ് പൊലീസ് ഒപ്പിട്ടു വാങ്ങിയതാണെന്നും കോള വാങ്ങിയ കടയും വാങ്ങിയത് ആരെല്ലാമാണെന്ന് അന്വേഷണത്തിൽ തെളിഞ്ഞതാണെന്നും മണിയുടെ സഹോദരൻ പറയുന്നുണ്ട്. അതെല്ലാം അട്ടിമറിക്കുകയായിരുന്നു, മണി ചേട്ടന്റെ കേസ് മാത്രം ഇതുവരെ തെളിഞ്ഞില്ലെന്നും പാഡി വൃത്തിയാക്കിയും മറ്റും തെളിവുകൾ നശിപ്പിക്കുകയും ചെയ്തുവെന്നും രാമകൃഷ്ണൻ പറയുന്നു. മണിയേട്ടന്റെ മരണത്തിന് സമാനമായ മരണമാണ് മലപ്പുറത്തെ ഈ പൊലീസുദ്യോഗസ്ഥന്റേതെന്നും ഇതെല്ലാം കാണുമ്പോൾ മണി ചേട്ടന്റെ കേസ് തെളിഞ്ഞിരുന്നെങ്കിൽ എന്ന് പ്രാർത്ഥിക്കുകയാണെന്നും രാമകൃഷ്ണൻ വ്യക്തമാക്കി.