സമൂഹമാധ്യമങ്ങളിൽ ഒരാളെ കുറച്ച് ഇല്ലാത്തത് എഴുതിവിടാൻ ഇന്ന് ആർക്കും വേണേലും പറ്റും. പല ഓൺലൈൻ മാധ്യമങ്ങളിൽ വരുന്ന വാർത്തയും ഇത്തരത്തിൽ യാതൊരു അന്വേഷണവും കൂടാതെയുള്ള വാർത്തകളാണ്. അതിന്റെ ഏറ്റവും അവസാനത്തെ ഇരയാണ് നടൻ രാഘവൻ. നിർമാതാവും വ്യവസായിയുമായ ജോളി ജോസഫിന്റെ ഒരു പോസ്റ്റാണ് ഇതിന് കാരണമായത്.
രാഘവന്റെയും അന്തരിച്ച അദ്ദേഹത്തിന്റെ മകൻ ജിഷ്ണുവിന്റേയും ഫോട്ടോസ് ചേർത്ത് ജോളി ജോസഫ് ഒരു പോസ്റ്റ് ഫേസ്ബുക്കിൽ ഇട്ടിരുന്നു. പ്രായമുള്ള കഥാപാത്രങ്ങൾ സിനിമയിൽ വരുമ്പോൾ ജീവിക്കാൻ വേണ്ടി അലയുന്ന പഴയ കലാകാരന്മാർക്ക് അവസരം നൽകണേ എന്ന് സൂചിപ്പിച്ചുകൊണ്ടായിരുന്നു ജോളി ജോസഫിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
ഇത് പിന്നീട് പ്രമുഖ മുഖ്യധാരാ-ഓൺലൈൻ മാധ്യമങ്ങളിൽ ഉൾപ്പടെ വാർത്തകളായി വന്നു. പലരും പല രീതിയിൽ വാർത്തകൾ കൊടുത്തു. നടൻ രാഘവൻ സിനിമയില്ലാതെ ജീവിക്കാൻ ബുദ്ധിമുട്ടുന്നു എന്ന തരത്തിൽ വരെ വാർത്തകളിൽ മാധ്യമങ്ങൾ എഴുതിവിട്ടു. ഇതിനെതിരെ ഇപ്പോൾ പ്രതികരിച്ചിരിക്കുകയാണ് രാഘവൻ.
പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് രാഘവൻ പ്രതികരിച്ചത്. ‘വ്യാജ പ്രചാരണങ്ങളിൽ വിഷമമുണ്ട്. ആരുടേയും കാരുണ്യത്തിൽ അല്ല ഞാൻ ജീവിക്കുന്നത്. ഒരു സെൽഫ് മൈഡ് വ്യക്തിയാണ് ഞാൻ. ജീവിതത്തിൽ പ്രതിസന്ധികൾ ഉണ്ടായിട്ടുണ്ടെങ്കിൽ അതെല്ലാം തരണം ചെയ്തിരുന്നു. ഈ പ്രായത്തിലും ഞാൻ ജോലി ചെയ്യുന്നുണ്ട്.
എന്റെ മക്കളെ പോലും ഞാൻ ഒന്നിനും ആശ്രയിക്കാറില്ല. തെലുങ്കിൽ പ്രഭാസിന്റെ മുത്തച്ഛനായി ഒരു സിനിമ ചെയ്യുകയാണ് ഞാൻ. വിനയന്റെ പത്തൊൻപതാം നൂറ്റാണ്ടിൽ അഭിനയിച്ചു. ഇത് കൂടാതെ ഒരു പിടി മലയാള സിനിമകളിൽ ഇപ്പോൾ അഭിനയിക്കുന്നുണ്ട്. എനിക്ക് നിലവിൽ യാതൊരു സാമ്പത്തിക പ്രശ്നങ്ങളുമില്ല. എനിക്ക് പറ്റുന്നിടത്തോളം കാലം ഞാൻ അഭിനയിക്കും..’, രാഘവൻ വ്യാജ വാർത്തകളോട് പ്രതികരിച്ചു.