അംഗൻവാടി അധ്യാപികമാരെ അധിക്ഷേപിച്ചു സംസാരിച്ചെന്ന പരാതിയിൽ നടൻ ശ്രീനിവാസനെതിരെ കേസെടുത്ത് സംസ്ഥാന വനിതാ കമ്മീഷൻ. അംഗൻവാടി അധ്യാപികമാരാണ് ശ്രീനിവാസനെതിരെ പരാതി നല്‍കിയത്.
അംഗൻവാടി അധ്യാപകര്‍ വിവരവും വിദ്യാഭ്യാസവും ഇല്ലാത്തവരാണെന്നും ജോലിയൊന്നും ഇല്ലാത്തവരെയാണ് പിടിച്ചു നിര്‍ത്തുന്നതെന്നുമായിരുന്നു ശ്രീനിവാസൻ്റെ പരാമര്‍ശം. ഒരു ചാനൽ അഭിമുഖത്തിലായിരുന്നു നടൻ്റെ വിവാദ പരാമര്‍ശം. വിദേശരാജ്യങ്ങളിൽ കുട്ടികളെ സൈക്യാര്‍ട്ടിസ്റ്റുകളും വേണ്ടത്ര യോഗ്യതകളും ഉള്ളവരാണ് കുട്ടികളെ പഠിപ്പിക്കുന്നത്. എൻ്നാൽ കേരളത്തിൽ കുട്ടികളെ പഠിപ്പിക്കുന്നത് യോഗ്യതയില്ലാത്തവരാണെന്നും ഇവരൊക്കെ എവിടെ നിന്നാണ് വരുന്നതെന്നു പോലും വ്യക്തമല്ലെന്നുമായിരുന്നു ശ്രീനിവാസൻ്റെ പ്രതികരണം.
എന്നാൽ ശ്രീനിവാസൻ അംഗൻവാടി ടീച്ചര്‍മാരെ മൊത്തത്തിൽ അവഹേളിക്കുകയാണെന്നായിരുന്നു വനിതാ കമ്മീഷൻ അംഗം ഷാഹിദാ കമാലിൻ്രെ പ്രതികരണം. ടീച്ചര്‍മാരെ മാത്രമല്ല, ഈ സമൂഹത്തെ ഒന്നടങ്കമാണ്, കുഞ്ഞുങ്ങളെ ഉള്‍പ്പെടെയാണ് അപമാനിച്ചത്. അദ്ദേഹം പരാമര്‍ശം പിൻവലിക്കണം. ഷാഹിദാ കമാൽ വ്യക്തമാക്കി. ഇത്തരം വിഷയങ്ങളിൽ കുറച്ചു കൂടി ഉത്തരവാദിത്തത്തോടെ ശ്രീനിവാസൻ അഭിപ്രായ പ്രകടനം നടത്തണമെന്ന് അദ്ദേഹത്തെ ഓര്‍മിപ്പിക്കുന്നുവെന്നും ഷാഹിദാ കമാൽ വ്യക്തമാക്കി.