കോതമംഗലം: മഴയും മഞ്ഞും വ്യത്യസ്ഥമാക്കുന്ന പുലരികളിലും നെല്ലിക്കുഴി ചിറപ്പടി മുതൽ ഇരമല്ലൂർ അമ്പാടിനഗർ വരെയുള്ളവരെ വാർത്ത കൊണ്ട് ഉണർത്തുന്നത് അൽഫിയയാണ്. ഇരമല്ലൂർ പള്ളിപ്പടി പുതിയതൊട്ടിയിൽ അനസ്-ജാസ്മിൻ ദമ്പതികളുടെ രണ്ടാമത്തെ മകൾ അൽഫിയ അനസാണ് ഓരോ വീടിനു മുന്നിലും സൈക്കിളിലെത്തി പത്രവിതരണം നടത്തുന്നത്.
സൈക്കിൾ ചവിട്ടാൻ പഠിച്ചത് മുതൽ പത്ര ഏജൻറായ പിതാവിനെ സഹായിക്കാൻ മകൾ എത്തുമായിരുന്നു. പിന്നീട് രണ്ട് കിലോ മീറ്റർ ചുറ്റളവിൽ 100ൽപരം വീടുകളിൽ പത്രവിതരണം അൽഫിയ ഏറ്റെടുക്കുകയായിരുന്നു. രാവിലെ ആറിന് നെല്ലിക്കുഴി ഹൈസ്കൂളിന് സമീപം പിതാവ് കോതമംഗലത്തു നിന്ന് എത്തിക്കുന്ന പത്രങ്ങൾ സൈക്കിളിൻ്റെ മുന്നിലെ ബാസ്കറ്റിൽ വെച്ച് വിതരണം ആരംഭിക്കും. ഒന്നര മണിക്കൂർകൊണ്ട് തൻ്റെ പരിധിയിലെ എല്ലാ വീടുകളിലും എത്തിച്ച് മടങ്ങിയെത്തും.
നെല്ലിക്കുഴി ഗവ. ഹൈസ്കൂളിൽനിന്ന് കഴിഞ്ഞ എസ്.എസ്.എൽ.സി പരീക്ഷയിൽ ഒമ്പത് എ പ്ലസ് നേടി മികച്ച വിജയം കരസ്ഥമാക്കുകയും ചെയ്തിരുന്നു. ട്യൂഷന് പോലും പോകാതെയാണ് ഈ നേട്ടമെന്നത് ശ്രദ്ധേയമാണ്പ്ലസ് വണ്ണിന് ചെറുവട്ടൂർ മോഡൽ ഹൈസ്കൂളിൽ ബയോളജി സയൻസിൽ അഡ്മിഷൻ കാത്തിരിക്കുകയാണ്. പത്രവിതരണത്തിന് പിതാവിനെ സഹായിച്ചശേഷം സ്കൂളിലെത്താൻ കഴിയുമെന്ന നേട്ടവും ജോലി സാധ്യതയുമാണ് കോഴ്സ് തെരഞ്ഞെടുപ്പിൻ്റെ പിന്നിലെന്ന് അൽഫിയ പറയുന്നു. അൻസില, ആദില, ആലിയ എന്നിവർ സഹോദരിമാരാണ്.