കാനഡയിലെ ടൊറന്റോയിൽ നിന്ന് ഡൽഹിയിലേക്കുള്ള വിമാനത്തിൽ വച്ച് പഞ്ചാബ് സ്വദേശിനിയായ വൃദ്ധയ്ക്ക് ഹൃദയാഘാതമുണ്ടാവുകയായിരുന്നു. കോവിഡ് സംബന്ധമായ ഭീഷണികൾ നിലനിൽക്കുന്ന സമയമായിട്ടും സ്വന്തം സുരക്ഷപോലും വക വയ്ക്കാതെ വൃദ്ധയുടേത് ഹൃദയാഘാതലക്ഷണങ്ങളാണ് എന്ന് തിരിച്ചറിഞ്ഞ ഷിന്റു ഓടിയെത്തി പ്രഥമശുശ്രൂഷ നൽകുകയായിരുന്നു.
ഭർത്താവും സ്റ്റാഫ് നഴ്സുമായ ഷിന്റോയും ഷിന്റുവിനെ സഹായിക്കാനെത്തി. വൃദ്ധയുടെ ആരോഗ്യനില മോശമായതിനാൽ വിമാനം ഇടയ്ക്ക് ഇറക്കാനുള്ള ആലോചന പോലും ഉണ്ടായിരുന്നു. പക്ഷേ മലയാളി നഴ്‌സ് ദമ്പതികളുടെ തക്കസമയത്തുള്ള ഇടപെടലിനെ തുടർന്ന് വൃദ്ധയുടെ നില മെച്ചപ്പെടുകയും വിമാനം നേരെ ഡൽഹിക്ക് തന്നെ യാത്ര തുടരുകയുമായിരുന്നു.
വൃദ്ധയുടെ ജീവൻ രക്ഷിക്കുക മാത്രമല്ല, ഇടയിൽ എവിടെയെങ്കിലും ഇറക്കേണ്ടി വരികയായിരുന്നു എങ്കിൽ വിമാനത്തിലെ സഹയാത്രികർക്ക് ഉണ്ടാകുമായിരുന്ന കഷ്ടനഷ്ടങ്ങളും ബുദ്ധിമുട്ടുകളും കൂടിയാണ് മലയാളി നഴ്‌സ് ദമ്പതികളുടെ ഇടപെടലിനെ തുടർന്ന് ഒഴിവായത്.