കൊറോണ വൈറസ് മഹാമാരി പത്തുമാസം പിന്നിട്ടിട്ടും ഇതിന്റെ ഉത്ഭവം ലോകം ഇതുവരെ കണ്ടെത്തിയിട്ടില്ല. വുഹാനിലെ ഒരു വിപണിയിൽ നിന്നാണ് ഇത് ഉത്ഭവിച്ചതെന്നാണ് മിക്ക വിദഗ്ധരും അനുമാനിക്കുന്നത്. എന്നാൽ, കഥയുടെ ഉത്ഭവത്തിൽ പുതിയ ട്വിസ്റ്റ് ആളുകളെ ഞെട്ടിച്ചിരിക്കുകയാണ്. കൊറോണ വൈറസ് വുഹാനിലെ ലാബില്‍ ചൈന നിര്‍മ്മിച്ചതാണെന്നും വെളിപ്പെടുത്തി ചൈനീസ് വൈറോളജിസ്റ്റ്.
ഹോങ്കോംഗ് സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിലെ ഗവേഷകയായ ഡോ. ലി മെംഗ്-യാനാണ് ലോകത്തോട് ഇക്കാര്യം തുറന്നു പറഞ്ഞിരിക്കുന്നത്. സത്യം പുറത്തറിയിക്കുന്ന തെളിവുകള്‍ ഉടനെ പുറത്തുവിടുമെന്ന് ഇവര്‍ വ്യക്തമാക്കിയതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ചൈനീസ് സര്‍ക്കാരിന്റെ നോട്ടപ്പുള്ളിയായ ഇവര്‍ ഒളിവില്‍ പോയിരിക്കുകയായിരുന്നു. ഡോ. ലി മെംഗ്-യാന്‍ ജീവഹാനി ഭയന്ന് ഒരു വര്‍ഷം മുമ്പാണ് യുഎസിലേക്ക് പലായനം ചെയ്തത്.
അതിനിടെ കഴിഞ്ഞ ദിവസം രാത്രിയില്‍ ഐടിവിയില്‍ പ്രത്യക്ഷപ്പെടുകയും വൈറസ് മനുഷ്യനിര്‍മ്മിതമാണെന്നതിന് തെളിവുകള്‍ തന്റെ പക്കലുണ്ടെന്ന് വെളിപ്പെടുത്തുകയും ആയിരുന്നു. രഹസ്യ ഇടത്തില്‍ നിന്നാണ് അവര്‍ ഐടിവിയോട് സംസാരിച്ചത്. ട്രംപ് ലോകസമൂഹത്തോട് വിളിച്ചു പറഞ്ഞ കാര്യങ്ങള്‍ എല്ലാം ശരിവെയ്ക്കുന്നതാണ് ഇവരുടെ വെളിപ്പെടുത്തല്‍.
മനുഷ്യ വിരലടയാളം പോലെയാണ് ജീനോം സീക്വന്‍സ്. ഇതിന്റെ അടിസ്ഥാനത്തില്‍ നിങ്ങള്‍ക്ക് ഇവ തിരിച്ചറിയാന്‍ കഴിയും. ചൈനയിലെ ലാബില്‍ നിന്ന് ഇത് എന്തിനാണ് വന്നതെന്നും എന്തുകൊണ്ടാണ് അവര്‍ ഇത് നിര്‍മ്മിച്ചതെന്നും ആളുകളോട് പറയാന്‍ ഞാന്‍ ഈ തെളിവുകള്‍ ഉപയോഗിക്കും. ബയോളജി പരിജ്ഞാനം ഇല്ലാത്തവര്‍ക്കും ഇത് മനസ്സിലാക്കാന്‍ കഴിയുമെന്ന് ഡോ. ലി മെംഗ്-യാന്‍ വ്യക്തമാക്കി.