കോടികൾ വിലമതിക്കുന്ന തന്റെ ബെന്ലി കാർ കുഴിച്ചുമൂടുകയാണ് താനെന്ന് ബ്രസീലിലെ ഏറ്റവും വലിയ ധനികനായ താനെ ചിക്യുനോ സ്കാർപ പ്രഖ്യാപിച്ചിരുന്നു. തന്റെ മരണാനന്തര ജീവിതത്തിൽ കാർ ഓടിച്ചു നടക്കുന്നതിനു വേണ്ടിയായിരുന്നു ഇതെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
ഇതിനായി അദ്ദേഹം ഒരു വലിയ കുഴിയും തന്റെ ബംഗ്ലാവിനോട് ചേർന്ന് തയ്യാറാക്കിയിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഇതിനെതിരെ ആളുകൾ എതിരഭിപ്രായവുമായി രംഗത്തെത്തിയിരുന്നു.ഇത്രയും വിലയേറിയ കാർ വെറുതെ കുഴിച്ചുമൂടാതെ പരോപകാര പ്രവൃത്തിക്കും മറ്റുമായി സംഭാവന ചെയ്തു കൂടെയെന്നും മറ്റും പലരും അഭിപ്രായം പറഞ്ഞു.
അവസാനം കാറിന്റെ ശവസംസ്കാര ദിനമടുത്തു. കുഴിക്കു മുന്നിൽ നിന്നുകൊണ്ട് താനെ ചിക്യുനോ നടത്തിയ വിടവാങ്ങൽ പ്രസംഗത്തിൽ താൻ കാർ കുഴിച്ചുമൂടുമെന്ന് പറഞ്ഞതിന്റെ സത്യാവസ്ഥ വെളിപ്പെടുത്തി-
‘ഇതെന്റെയൊരു നാടകമായിരുന്നു. അവയവദാനത്തിനായുള്ള ബോധവത്കരണം ആളുകൾക്ക് നൽകുകയായിരുന്നു എൻ്റെ ലക്ഷ്യം’, അദ്ദേഹം പറഞ്ഞു.’ഞാൻ കോടികൾ വിലമതിക്കുന്ന കാർ കുഴിച്ചു മൂടാനൊരുങ്ങിയപ്പോൾ ആളുകൾ പരിഹസിച്ചു, പക്ഷേ ഈ കാറിനേക്കാൾ വില പിടിപ്പുള്ളതാണ് പലരും കുഴിച്ചുമൂടുന്നത്.
അനേകം ജീവിതങ്ങൾക്ക് പുതുവെളിച്ചമായേക്കാവുന്ന ഹൃദയം, കരൾ, കണ്ണുകൾ, വൃക്കകൾ, ശ്വാസകോശങ്ങൾ, ഇവയൊക്കെ വെറുതെ കുഴിച്ചുമൂടുകയാണ്, ആർക്കും ഉപകരിക്കാതെ. നിരവധിപേർ അവയവ മാറ്റത്തിനായി കാത്തിരിക്കുന്നുണ്ട്. അതിനാൽ ഏറെ വിലമതിക്കുന്ന നിങ്ങളുടെ അവയവങ്ങൾ ആരും കുഴിച്ചുമൂടരുത്’, അദ്ദേഹം പറഞ്ഞുനിർത്തി.