വിനീത് ശ്രീനിവാസൻ നിർമിച്ച് മാത്തുക്കുട്ടി സാവ്യർ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ഹെലൻ . ചിത്രത്തിലെ നായികയായ അന്നാ ബെന്നിനൊപ്പം ക്ലൈമാക്സ് സീനില്‍ ശ്രദ്ധേയ പ്രകടനത്തിലൂടെ കൈയടി വാങ്ങിയ നടനാണ് ജയരാജ് കോഴിക്കോട്. ഏറെനാളായി സിനിമാരംഗത്തുള്ള ജയരാജിന് ഹെലന്‍ നല്‍കിയത് ഒരു മികച്ച കഥാപാത്രമായിരുന്നു. ഹെലൻ സിനിമയിലെ കഥാപാത്രത്തെ കുറിച് അദ്ദേഹം ഒരഭിമുഖത്തിൽ പറഞ്ഞതിങ്ങനെ;
ഹെലന്റെ അച്ഛനായി സിനിമയിലുടനീളം ലാല്‍സാറുണ്ട്. സിനിമ കണ്ടശേഷം ആദ്യം വിളിച്ചത് ലാല്‍സാറാണ്. ഓരോ സിനിമ കഴിഞ്ഞാലും സുഹൃത്തുക്കളുടെ പതിവ് കളിയാക്കലാണ് ആദ്യം എത്തുക. “നിന്റെ ചായ അടിപൊളിയായിട്ടുണ്ട്…(കൂടുതല്‍ സിനിമകളിലും ഞാന്‍ ചായക്കടക്കാരനായിരിക്കുമല്ലോ). ഒറ്റ ഡയലോഗെങ്കിലും പറഞ്ഞൂടെ ജയരാജേ… അല്ലെങ്കില്‍ ചായവിട്ട് ഒരു ബിരിയാണിയെങ്കിലും വെച്ചൂടെ!” ഇങ്ങനെ നീളും പരിഹാസങ്ങള്‍. ലാല്‍സാറ് വിളിച്ചപ്പോഴും അത്തരത്തില്‍ കളിയാക്കുന്ന ഏതോ സുഹൃത്താണെന്ന് കരുതി. അതിനാല്‍ത്തന്നെ ആദ്യം കട്ട്ചെയ്തു. ഫോണ്‍ കട്ട്ചെയ്തു കഴിഞ്ഞപ്പോഴാണ് ആ ഘനഗംഭീരശബ്ദം ലാല്‍സാറിന്റെതാണെന്ന് തോന്നിയത്. ഉടനേ തിരിച്ചുവിളിച്ചു. അങ്ങേതലയ്ക്കല്‍ ലാല്‍സാറ് തന്നെ. ”ഏടോ ഞാന്‍ തന്നെയാണ്, ലാല്‍. താന്‍ കസറിയിട്ടുണ്ട്. സിനിമയിലുടനീളം ഉണ്ടായിട്ടും എന്റെ കഥാപാത്രത്തെക്കാളും തന്റെ വാച്ച്‌മാന്‍ കസറി. ആശംസകള്‍…” മറുപടിയൊന്നും പറഞ്ഞില്ല. കണ്ണ് നിറഞ്ഞ് വാക്കുകള്‍ തൊണ്ടയില്‍ കുരുങ്ങിക്കിടക്കുകയായിരുന്നു- ജയരാജ് പറയുന്നു.
“വിനീത് ശ്രീനിവാസനാണ് ഹെലനിലേക്ക് വിളിക്കുന്നത്. സിനിമയുടെ ക്ലൈമാക്സിന്റെ വിധി നിര്‍ണയിക്കുന്ന കഥാപാത്രമാവും ആ വാച്ച്‌മാനെന്നൊന്നും കരുതിയില്ല. പറഞ്ഞറിയിക്കാനാവാത്ത സന്തോഷമുണ്ട്. ഇപ്പോള്‍ ഞാനുമൊരു നടനായിരിക്കുന്നു…”. ഹെലന്റെ തമിഴ് പതിപ്പില്‍ അഭിനയിക്കാന്‍ ഒരുങ്ങുകയാണ് ജയരാജ് ഇപ്പോള്‍. അദ്ദേഹം പറഞ്ഞു .