പുണ്യാളൻ സിനിമയിലെ അഭയനെ ഓർമയില്ലേ? ‘തുത്തുരു തുത്തുരു’ എന്ന പശ്ചാത്തല സംഗീതവുമായി നടക്കുന്ന അഭയ കുമാറെന്ന കഥാപാത്രം മലയാളികളെ പൊട്ടിച്ചിരിപ്പിച്ചിട്ടുണ്ട്. അഭയനുമുണ്ട് ഒരു കുടുംബം. ഭാര്യയും രണ്ട് മക്കളുമുണ്ട്. എന്നാൽ വീട്ടിലും അഭയന്റെ കാര്യം കഷ്ടം തന്നെയാണ്. അഭയന്റെ കഥയുമായി എത്തുകയാണ് ഈ കഥാപാത്രത്തെ വെള്ളിത്തിരയിൽ അവതരിപ്പിച്ച ശ്രീജിത്ത് രവി.
ഒരു നമ്പര്‍ വൺ പ്രതികാരം എന്ന പേരിൽ ശ്രീജിത്ത് രവി അണിയിച്ചൊരുക്കിയ ചിത്രത്തിനു പ്രചോദനം അഭയൻ എന്ന കഥാപാത്രമാണ്. അഭയനായി ശ്രീജിത്ത് തന്നെ എത്തുമ്പോൾ ഭാര്യ ചിഞ്ചുവായി സജിത ശ്രീജിത്ത് വേഷമിടുന്നു. മക്കളായ ഋജ്രശ്വ, ഋതുൺജയ് എന്നിവരും കഥാപാത്രങ്ങളായ് ഒപ്പമുണ്ട്. ശബ്ദ സാന്നിധ്യത്തിൽ ശ്രീജിത്തിന്റെ അച്ഛൻ ടി.ജി. രവിയും ചിത്രത്തിലൊരു ഭാഗമാകുന്നുണ്ട്. ശ്രീജിത്തിന്റെ ബന്ധു ഡോ. രവിയാണ് മറ്റൊരു താരം.
വീട്ടിലുള്ള പരിമിതമായ സാധ്യതകൾ പ്രയോജനപ്പെടുത്തി നിർമിച്ചിരിക്കുന്ന ചെറുചിത്രം പ്രേക്ഷകരെ ചിരിപ്പിക്കുമെന്ന് തീർച്ച. സിനിമയുടെ ക്യാമറയും സംവിധാനവുമൊക്കെ ശ്രീജിത്ത് തന്നെയാണ്. ഓട്ടോഫോക്കസിൽ ക്യാമറ ഓൺ ചെയ്ത് ‘സ്റ്റാർട്ട്’ പറഞ്ഞതിനു ശേഷം ഓടിയെത്തി അഭിനയിക്കുക. പിന്നീട് ‘കട്ട്’ പറഞ്ഞ് ക്യാമറ ഓഫ് ചെയ്യുക. അതുകൊണ്ട് തന്നെ സാങ്കേതികപരമായി കൊച്ചുകൊച്ചു തെറ്റുകൾ തങ്ങളുടെ ഈ എളിയ പരിശ്രമത്തിനുണ്ടെന്നു ശ്രീജിത്ത് രവി പറയുന്നു.