സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഐപ്പ് വള്ളിക്കാടന്റെ ഫേസ്ബുക് പോസ്റ്റാണ്. പോസ്റ്റിൽ പറയുന്നത് നിതിനെയും ഭാര്യ ആതിരയെയും പറ്റിയാണ്. ഭാര്യയുടെ സുഖപ്രസവത്തിന് വേണ്ടി കോടതി കയറിയ ഭർത്താവ്, ഭാര്യക്കൊപ്പം നാട്ടിലേക്ക് മടങ്ങാൻ അവസരമുണ്ടായിട്ടും മറ്റുള്ളവർക്ക് നൽകിയ നല്ല മനുഷ്യൻ. ഇന്നിതാ ലോകത്തോട് വിടപറഞ്ഞിരിക്കുകയാണ്. തന്റെ കുഞ്ഞിനെ പോലും കാണാൻ നിൽക്കാതെ.ഇതേപ്പറ്റിയാണ് പോസ്റ്റിലൂടെ ഐപ്പ് പറയുന്നത്. പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ;
ഭാര്യയുടെ സുഖപ്രസവത്തിന് വേണ്ടി പരമോന്നത കോടതി വരെ പോയി വാദിച്ചാണ് അവൻ തന്റെ പ്രിയതമയെ ഈ കഴിഞ്ഞ മെയ് ഏഴിന് പ്രഥമ വന്ദേഭാരത് വിമാനത്തിൽ നാട്ടിലേയ്ക്കയച്ചത്.ആതിരയെ പ്രതി രണ്ട് പേർക്ക് വിമാനത്തിൽ യാത്ര ചെയ്യാനുള്ള ടിക്കറ്റിനുള്ള പണവും ഇൻകാസ് യൂത്ത് വിങ് വഴി സമ്മാനമായി നൽകി.ആറ് ദിവസം മുമ്പാണ് നിതിൻ ചന്ദ്രനെന്ന സ്നേഹമയനായ ചെറുപ്പക്കാരൻ ഇരുപത്തിയെട്ടാം പിറന്നാൾ ആഘോഷിച്ചത്.
ആദ്യത്തെ കൺമണിയെ വാരിപ്പുണരാതെ ഉമ്മവെക്കാതെ അവൻ കഴിഞ്ഞ ദിവസം രാത്രിയിൽ നിശബ്ദമായി ജീവിതത്തിൽ നിന്നും വിടവാങ്ങി.അവൻ പോലും അറിയാതെ ആ ഹൃദയം നിലച്ചു.കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾക്കും നിതിനെയും ആതിരയെയും പരിചയമുള്ള ആളുകൾക്കും നെഞ്ചിടിപ്പ് നിയന്ത്രിക്കാനായിട്ടില്ല.അത്രമേൽ അവൻ പ്രിയപ്പെട്ടവനായിരുന്നു.. നിറവയറുമായി നാട്ടിലുള്ള നിതിന്റെ സ്വന്തം ആതിരയുടെ സങ്കടം എന്റെ ദൈവമേ..
നിതിന്റെ ശ്വാസം നിലച്ചതറിയാതെ എല്ലാ ബന്ധങ്ങളിൽ നിന്നും അവളെ വിച്ഛേദിച്ച് ആശുപത്രിയിലാക്കിയിരിക്കുകയാണ്. പ്രസവിക്കും വരെ അവളിത് അറിയാതിരിക്കട്ടെ.കാരണം അനേകം പ്രസവവേദനകളേക്കാൾ എത്രയോ മടങ്ങായിരിക്കും അവന്റെ വിയോഗ വാർത്ത.ഐപ്പ് വള്ളികാടൻ- IypeVallikadan