വിനീതക്കും സുബ്രഹ്മണ്യനും നാടാകെ ആശിർവാദമേകി. അരയ്ക്ക് താഴെ സ്വാധീനം ഇല്ലാതെ വീൽചെയറിൽ കഴിയുന്ന യുവതിയുടെ വിവാഹം.ഈരേഴ വടക്ക് നിർമിതി കോളനി നിവാസികളായ വേണുഗോപാലിന്റെയും ഓമനയുടെയും മകളാണ് വിനീത. വിനീതയുടെ സഹോദൻ വിനീഷും അരയ്ക്ക് താഴെ സ്വാധീനം ഇല്ലാത്ത നിലയിലാണ്.
ക്യാൻസർ ബാധിതയായ ഓമനയുടെയും അംഗ പരിമിതരായ മക്കളുടെയും ചികിത്സയ്ക്ക് ബുദ്ധിമുട്ടുന്ന വേണുഗോപാലിന്റെ കൂലി പ്പണിയിൽനിന്ന് കിട്ടുന്ന വരുമാനത്തിലാണ് കുടുംബം കഴിയുന്നത് .14 വർഷംമുമ്പ് പിടിപെട്ട മസ്കുലർ ഡിസ്ട്രോഫി രോഗമാണ് ഇരു വരെയും വീൽചെയറിലാക്കിയത്.
പാലക്കാട് ജില്ലയിൽതൃത്താല മച്ചിങ്ങൽ വീട്ടിൽ പരേത നായ അപ്പുക്കുട്ടന്റെയും ശാരദയുടെയും മകൻ സുബ്രഹ്മണ്യൻ ആണ് വിനീതയെ വിവാഹം കഴിച്ചത്.മറ്റം മഹാദേവർ ക്ഷേത്രത്തിലായിരിന്നു വിവാഹം.വിവാഹ ശേക്ഷം വധു വിനീതയെ കാറിലേക്ക് വരൻ സുബ്രഹ്മണ്യം എടുത്തു കയറ്റുന്ന ചിത്രമാണ്.വിനീതയെ ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട സുബ്രഹ്‌മണ്യന്‍ തന്റെ ജീവിതത്തിലേക്കു ചേര്‍ത്തു പിടിക്കാന്‍ സമ്മതം അറിയിക്കുകയായിരുന്നു.
മകളുടെ വിവാഹത്തിനു തുക എങ്ങനെ സ്വരൂപിക്കുമെന്നോര്‍ത്ത് വിഷമിച്ച മാതാപിതാക്കളായ വേണുഗോപാലിനും ഓമനയ്ക്കും സഹായഹസ്തവുമായി സിപിഎം ചെട്ടികുളങ്ങര വടക്ക് ലോക്കല്‍ കമ്മിറ്റി രംഗത്തെത്തിയപ്പോള്‍ നാടും കൈകോര്‍ക്കുകയായിരുന്നു. ബിരിയാണി ചാലഞ്ച് നടത്തിയും സുമനസുകളുടെ സഹായം കൊണ്ടും സമാഹരിച്ച 3 ലക്ഷം രൂപയില്‍ ഒരു ലക്ഷം വിനീതയുടെ പേരില്‍ സ്ഥിര നിക്ഷേപമായും ബാക്കി പണമായുമാണു നല്‍കിയത്.
വിനീതയ്ക്കുള്ള വിവാഹ വസ്ത്രങ്ങളും സിപിഎം ആണു സമ്മാനിച്ചത്. വീല്‍ചെയറില്‍ നിന്നു പാര്‍ട്ടി പ്രവര്‍ത്തകരാണ് കതിര്‍മണ്ഡപത്തിലേക്കു വിനീതയെ എത്തിച്ചത്. വരനും ബന്ധുക്കളും തലേ ദിവസം തന്നെ എത്തിയിരുന്നു. വരനെയും സംഘത്തെയും പാര്‍ട്ടി പ്രവര്‍ത്തകരുടെയും ബന്ധുക്കളുടെയും നേതൃത്വത്തില്‍ സ്വീകരിച്ചു. ക്ഷേത്ര ദര്‍ശനം നടത്തി മാതാപിതാക്കള്‍ക്കു ദക്ഷിണ നല്‍കിയ ശേഷം സുബ്രഹ്‌മണ്യന്‍ വിനീതയെ താലിചാര്‍ത്തി.