കൊറോണ എന്ന മഹാമാരി ജനജീവിതത്തെ ഏറെ ബാധിക്കുന്നു,നിത്യവരുമാനം ആശ്രയിക്കുന്ന പാവം ആളുകളെ വലിയ തോതിൽ തന്നെ ബാധിക്കുന്നു. അത്തരമൊരു അവസ്ഥയാണ് ഇവിടെ നാം കാണുന്നത്. കൊറോണ കാരണം ജോലി നഷ്ടമായ യുവാക്കൾ,അതും ജീവിത മാർഗത്തിനായി റോഡിൽ മീൻ വില്പന നടത്തുകയാണ്.പത്തനംതിട്ട കോന്നി തണ്ണിത്തോട് സ്വദേശി അരുൺ സാജനും അടൂർ മണ്ണടി സ്വദേശി എം.ശ്രീകാന്തുമാണീ മീൻവിൽപനക്കാർ.ഇവരുടെ വേഷം കണ്ട് അമ്പരക്കുകയാണ് ജനങ്ങൾ.
പാന്റ്സും ഷർട്ടും ഷൂവും ആയി പ്രൊഫഷണൽ ലുക്കിലാണ് നിൽപ്പ്. കഴിഞ്ഞ ദിവസം കതൃകടവ് കലൂർ സ്‌റ്റേഡിയത്തിന് അരികിലാണ് ഈ കാഴ്ച. ഇവരുടെ മീൻവില്പന ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞിരിക്കുന്നു.അരുൺ കഴിഞ്ഞമാസമാദ്യം വരെ ഒരു പ്രമുഖ ഹോട്ടലിൽ ജനറൽ മാനേജർ (സെയിൽസ്) ആയിരുന്നു. ശ്രീകാന്ത് മറ്റൊരു പ്രമുഖ ഹോട്ടലിൽ എക്സിക്യൂട്ടീവ് ഹൗസ് കീപ്പർ. കോവിഡ് പ്രതിസന്ധി ഇവരുടെ ജോലി ഇല്ലാതാക്കി. തൊഴിൽമേഖലയിലെ പരിചയമാണ് ഇരുവരും തമ്മിൽ. അങ്ങനെ കൊച്ചിയിൽ ഒന്നിച്ചു. കേരള ടൂറിസം എംപ്ലോയീസ് യൂണിയൻ 6 മാസത്തേക്കു പലിശരഹിത വായ്പ നൽകി.
അതുപയോഗിച്ചു പെട്ടി ഓട്ടോറിക്ഷ വാടകയ്ക്കെടുത്തു.ദിവസം 350 രൂപ. അത്രയുംതന്നെ തുകയ്ക്കു ഡീസൽ അടിക്കും. ദിവസവും ഒരേ സ്ഥലത്തല്ല വിൽപന. അതതു സ്ഥലത്തു പതിവായി മീൻ വിൽക്കുന്നവരെ ബുദ്ധിമുട്ടിക്കാനില്ല. മൊത്തക്കച്ചവടക്കാരിൽ നിന്ന് അതിരാവിലെ മീൻ വാങ്ങും. 11 മണിക്കുള്ളിൽ വിൽപന കഴിയും. ഇനി സ്വന്തം നാട്ടിൽ പോയി ഈ ജോലി ചെയ്യാനാണു പരിപാടിയെന്നു ശ്രീകാന്ത് പറഞ്ഞു.ടൂറിസം ഹോസ്പിറ്റാലിറ്റി മേഖലയിൽ കാൽ ലക്ഷത്തോളം പേർക്ക് ജോലി നഷ്ടമാകൻ സാധ്യതയുണ്ട് എന്നാണ് ഇവർ പറയുന്നത്.