പത്തനംതിട്ട മിനി സിവിൽ സ്റ്റേഷന് മുന്നിൽ ചെരുപ്പ് തുന്നുന്ന രാജമ്മ എന്ന സ്ത്രീയെ കുറിച്ചുള്ള കുറിപ്പാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. 3000 രൂപയുടെ വുഡ്ലാൻഡ് ക്യാമൽ സാൻഡൽ ആണ് അയാൾ രാജമ്മ ചേച്ചിയുടെ മുന്നിലേക്കിട്ടു കൊടുത്തത്. സോൾ നല്ലപോലെ പശ വെച്ച് ഒട്ടിക്കണം എന്നും രണ്ടിന്റെയും മുൻഭാഗം നല്ല ബലത്തിൽ തുന്നി പിടിപ്പിക്കണം എന്നുമായിരുന്നു ആവശ്യം. ഇതിന് എത്ര തരണമെന്ന് അയാൾ ചോദിച്ചു .
ചെരുപ്പ് എടുത്തു നോക്കിയ ചേച്ചി 120 രൂപ എന്ന് പറഞ്ഞപ്പോൾ അത് കൂടുതലാ ഒരു 80 രൂപ തരും എന്ന് അയാൾ പറഞ്ഞു. എന്നാൽ രാജമ്മ ചേച്ചി വിസമ്മതിച്ചപ്പോൾ 100 രൂപയിൽ ഉറപ്പിക്കാം എന്നയാൾ പറയുകയായിരുന്നു. അപ്പോഴാണ് ലാൽ ഇടപെട്ടത്. ഇതേ ചെരുപ്പ് വുഡ്ലാൻഡ്സ് ഷോറൂമിൽ തുന്നിക്കാണെങ്കിൽ എത്ര രൂപ വരും ചേട്ടാ എന്നായിരുന്നു ലാൽ ചോദിച്ചത്. ഇയാൾ ആരെടാ എന്ന ഭാവാത്തിൽ അയാൾ ലാലിനെ നോക്കി. ഇതൊക്കെ പറയാൻ ചേച്ചിയുടെ മോൻ ആണോ എന്ന ഒരു ഭാവമായിരുന്നു അയാൾക്ക്. അയാളെ പോലെതന്നെ അലെൻസോല്ലി ബ്രാൻഡിന്റെ ഷർട്ടണിഞ്ഞ് പുത്തൻ റോയൽ എൻഫീൽഡ് ബുള്ളറ്റിന് അരികിൽ നിന്ന് വുഡ്ലാൻഡ്സ് തന്നെ ധരിച്ചായിരുന്നു മാധ്യമപ്രവർത്തകന്റെ ചോദ്യങ്ങൾ.
ഷോറൂമിൽ പോയാൽ പത്ത് അറുന്നൂറ് രൂപ വരുമായിരിക്കും എന്ന് അയാൾ പറഞ്ഞു.അറുന്നൂറുള്ള ആയിരത്തിനടുത്ത് വരുമെന്നും ചിലപ്പോൾ അതിനേക്കാൾ ആകുമെന്നും ലാൽ പറഞ്ഞു. അതുവെച്ചു നോക്കുമ്പോൾ ചേച്ചി പറയുന്ന കാശ് കൊടുത്തു ചെരുപ്പുമായി പോകുന്നതല്ലേ മാന്യത എന്ന് ലാൽ പറഞ്ഞപ്പോൾ നിന്നെ പിന്നെ കണ്ടോളാം എന്ന മട്ടിൽ ഒന്നു മൂളിയിട്ട അരമണിക്കൂർ കഴിഞ്ഞ് വരാമെന്ന് പറഞ്ഞു അയാൾ സ്ഥലം വിട്ടു. ഇതിനിടയിൽ ബുള്ളറ്റിന്റെ ബോഡിയിൽ നിന്ന് വിട്ടു പോയ തുന്നലും സിബ്ബും വച്ച് പിടിപ്പിച്ച് രാജമ്മ ചേച്ചി ലാലിൻറെ കയ്യിലേക്ക് കൊടുത്തു. കാശെത്രയാണെന്ന് ചോദിച്ചപ്പോൾ മുപ്പത് രൂപ എന്നായിരുന്നു മറുപടി. റോയൽ എൻഫീൽഡുകാർ ചെയ്യാൻ മടിക്കുകയും നിർബന്ധമാണെങ്കിൽ 500 രൂപയ്ക്ക് ചെയ്തു തരാമെന്ന് പറഞ്ഞ സംഭവമാണ് രാജമ്മ ചേച്ചി വെറും മുപ്പത് രൂപയ്ക്ക് ചെയ്തു തന്നത്. അത് വളരെ കുറവല്ലേ എന്ന് ചോദിച്ചപ്പോൾ അതിനുള്ള പണിയേ ഉള്ളൂ എന്നായിരുന്നു രാജമ്മ ചേച്ചിയുടേ മറുപടി.
രാജമ്മ ചേച്ചിയുടെ കയ്യിൽ അമ്പത് രൂപ നൽകി ലാൽ മടങ്ങാൻ ശ്രമിച്ചപ്പോൾ ലാലിനെ വിളിച്ച് ബാക്കി പണം കൊണ്ട് പോകാൻ പറയുകയായിരുന്നു. ഏതു ബ്രാൻഡിനെയും തന്റെ കൈവഴക്കം കൊണ്ട് മെരുക്കുന്ന ഒറിജിനൽ ബ്രാൻഡ് ആണ് രാജമ്മ വാസുദേവൻ. 35 വർഷങ്ങളായി പാതയോരങ്ങളിൽ പണിയെടുക്കുന്ന ചേച്ചിക്ക് ഒരു സ്വപ്നമേയുള്ളൂ , ദിവസവും കൈ നിറയെ പണി കിട്ടണമെന്ന്. 21 വർഷം മുമ്പാണ് ഭർത്താവ് വാസുദേവൻ മരിച്ചത്. അദ്ദേഹമായിരുന്നു രാജമ്മച്ചേച്ചിക്ക് ഈ തൊഴിൽ പഠിപ്പിച്ചിരുന്നത്. സൂപ്പർമാർക്കറ്റുകളിൽ ചെന്ന് യാതൊരു മടിയും കൂടാതെ പണം നൽകുന്നവർ ആണ് ഇവരെ പോലുള്ള പാവങ്ങളുടെ മുന്നിൽ വിലപേശുന്നത്. അവർക്കും ഒരു കുടുംബം ഉണ്ടെന്നും അവരുടെ വരുമാനം ആണ് ഇതെന്നും തിരിച്ചറിയുക.