അഞ്ചാം വയസിലുണ്ടായ ആ തീനാളങ്ങളാണ് ഷാഹിനയെ കരുത്തുറ്റ ഡോ. ഷാഹിനയാക്കി മാറ്റിയത്. കുട്ടിക്കാലത്തുണ്ടായ ആ അപകടം ആദ്യമൊക്കെ ഷാഹിന മറക്കാൻ ആഗ്രഹിച്ചിരുന്നു. എന്നാൽ, വിധിയ്ക്ക് മുന്നിൽ തോറ്റു കൊടുക്കില്ലെന്ന ഉറച്ച തീരുമാനത്തിലെത്തുകയായിരുന്നു ഷാഹിന.
അഞ്ചാം വയസിൽ ശരീരത്തിൽ തീ ആളികത്തിയപ്പോൾ ഉയരങ്ങളിലെത്തുമെന്ന് ഷാഹിന കരുതിയിരുന്നില്ല. പരിഹാസങ്ങളും കുറ്റപ്പെടുത്തലുകളുമെല്ലാം ഷാഹിന കേൾക്കാൻ നിന്നിരുന്നില്ല. ഇപ്പോഴിതാ ഷാഹിന ഒരു ഫേസ്ബുക്ക് കുറിപ്പാണ് പങ്കുവെച്ചിരിക്കുന്നത്.
കഴിഞ്ഞ കാലത്തെ കുറിച്ച് ഓർക്കുകയായിരുന്നു.. മുഖമുയർത്തി മനുഷ്യരോട് സംസാരിക്കാൻ ഭയന്ന, വേദനയും പരിഹാസവും കാരണം പുറത്തിറങ്ങാൻ മടിച്ച കാലം..പലപ്പോഴും ഇങ്ങനെ ഒരു പരീക്ഷണം എന്തിനാണ് എന്ന് ചിന്തിച്ചിട്ടുണ്ട്, തളർന്നിട്ടുണ്ട്.. പക്ഷെ, ദൈവം ഒന്ന് തീരുമാനിച്ചിട്ടുണ്ട്..
കൂടെ നിൽക്കാനും താങ്ങി നിർത്താനും മനുഷ്യരുള്ള കാലത്തോളം തോറ്റ് കൊടുക്കില്ല, വീണ് പോയാലും പിന്നെയും ഉയിർത്തെഴുന്നേൽക്കും.. “പൊള്ളിയാൽ ഭാഗ്യം പോയി ” എന്ന് മുഖത്ത് നോക്കി പറഞ്ഞവർക്കിടയിലൂടെയാണ് എന്റേതായ ഐഡന്റിറ്റിയിൽ അഭിമാനത്തോടെ മുഖമുയർത്തി നടക്കുന്നത്..
ഞാൻ എന്നെ സ്നേഹിക്കുന്നു, ഓരോ നിമിഷവും ജീവിതം ആസ്വദിക്കുന്നു, സന്തോഷത്തോടെ സമാധാനത്തോടെ ചിറകുകൾ ഉയർത്തി പറക്കാൻ ശ്രമിക്കുന്നു.. “എനിക്ക് ചുറ്റുമുള്ള തീയേക്കാൾ എന്റെ ഉള്ളിലെ അഗ്നി കൂടുതൽ ജ്വലിച്ചതിനാൽ ഞാൻ അതിജീവിച്ചു”