സോഷ്യൽ മീഡിയയിൽ വൈറലാകുന്ന കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ; ചാരൂ. ഞാൻ പുറപ്പെടുകയാണ്. ഇവിടുത്തെ നടപടിക്രമങ്ങളെല്ലാം കഴിഞ്ഞു. എല്ലാത്തിനും വേണ്ടി ഓടിനടക്കാൻ ഒരു നല്ല മനുഷ്യനുണ്ടിവിടെ.’അഷ്‌റഫ്‌ക്ക’ ആ നല്ല മനസ്സിന്റെ ഇടപെടൽ മൂലമാണ് ദുബായിലെ കാര്യങ്ങളെല്ലാം പെട്ടെന്നു നടന്നത്. ഒരു ദിവസത്തിൽ നാല് പേർക്കു മാത്രമേ ഇവിടെ അനുമതി നൽകാറുള്ളൂ. ഏറെ കാത്തിരിപ്പിനു ശേഷം ആ നാലാളിൽ ഒരാളായി എനിക്ക് കേറിക്കൂടാൻ പറ്റി.മോൻ എവിടെ ? കളിക്കുകയാണോ ? പുറത്തേക്കെന്നും വിടരുത്. നല്ലവണ്ണം ശ്രദ്ധിക്കണം.കുഞ്ഞു വാവയെ കാണാൻ നല്ല കൊതിയുണ്ടായിരുന്നു. പക്ഷേ, നടന്നില്ല. ലീവിന് വരാനിരിക്കുമ്പോഴല്ലേ ഇങ്ങനെയൊക്കെ ഉണ്ടായത്. നീ തളരരുത്. പിടിച്ചു നിൽക്കണം. മക്കളെ നല്ല പോലെ വളർത്തണം.
വളർന്നു വലുതാവുമ്പോൾ മക്കളോട് ഈ നാട്ടിലേക്കൊന്നു വരാൻ പറയണം. അച്ഛന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും ചിലവഴിച്ച ഈ നാടിന്റെ ഗന്ധം അറിയാൻ ഒരിക്കലെങ്കിലും വരാൻ പറയണം. ഇവിടെ ഈ പൊരിവെയിലിന്റെ ചൂടിൽ അച്ഛന്റെ വിയർപ്പിന്റെ മണമുണ്ടാവുമെന്നു പറയണം. അച്ഛൻ കത്തിയമർന്ന് ഒരുപിടി ചാരമായി അവശേഷിച്ച ആ സ്ഥലം ഒന്ന് വന്നു കാണാൻ പറയണം. അച്ഛനോടൊപ്പമുള്ള ഓർമ്മകൾ നൽകുവാൻ ഇനി എന്റെ കയ്യിൽ സമയമില്ല ചാരൂ.നിന്റെ കൊച്ചു കൊച്ചു ആഗ്രഹങ്ങൾ നിറവേറ്റാൻ പറ്റാത്തതിൽ എന്നോട് ദേഷ്യം തോന്നരുത്. വരും ജന്മത്തിൽ ഒന്നിക്കാൻ പ്രാർത്ഥിക്കാം. അവസാനമായി ഒന്ന് കാണണം എന്ന് വല്യ ആഗ്രഹം ഉണ്ടായിരുന്നു.
പക്ഷേ ഞങ്ങളെപ്പോലുള്ളവരുടെ നിലവിളി ആര് കേൾക്കാൻ. ആരെങ്കിലും ആത്മാർത്ഥമായി ശ്രമിച്ചിരുന്നെങ്കിൽ ഒരുപക്ഷേ എന്നെപ്പോലുള്ളവർ ഇന്നും ജീവനോടെ അവശേഷിക്കുമായിരുന്നു. എല്ലാം വിധി. വിഷമിച്ചിട്ടെന്തു കാര്യം. മോനോടും അമ്മയോടും തൽക്കാലം കാര്യങ്ങൾ ഒന്നും പറയണ്ട.സാവകാശം പറഞ്ഞാൽ മതി.അവസാനമായി നെറുകിലൊരു മുത്തം നൽകുവാൻ ആയില്ലല്ലോ എന്നൊരു വിഷമം ഉള്ളിലുണ്ട്. ഞാൻ പോവ്വ്വാ.എന്റെ പേരു വിളിക്കുന്നുണ്ട്. സമയമായി, ഒടുവിലെ യാത്രയ്ക്ക്.ഇതിനകത്ത് വല്ലാത്ത ചൂടാണ് ചാരൂ.സഹിക്കാൻ പറ്റുന്നില്ല ചാരൂ.സഹിക്കാൻ പറ്റുന്നില്ല.