മയൂർ ഷിൽഖേ എന്ന ധീരനെ തേടി സമ്മാനങ്ങളുടെ പെരുമഴയാണ്. കുതിച്ചെത്തുന്ന തീവണ്ടിക്കുമുന്നിലേക്ക് കാൽതെറ്റിവീണ കുഞ്ഞിനെ അത്ഭുതകരമായി ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തിയ റെയിൽവേ ജീവനക്കാരനാണ് മയൂർ ഷിൽഖേ. എന്നാൽ സമ്മാനങ്ങൾ തേടിയെത്തുമ്പോൾ മറ്റൊരു അപേക്ഷയാണ് അദ്ദേഹം മുന്നോട്ടുവയ്ക്കുന്നത്. തനിക്ക് റെയിൽവേ സമ്മാനിച്ച 50,000 രൂപയുടെ പകുതി കണ്ണുകാണാത്ത ആ അമ്മയ്ക്കും രക്ഷിച്ച കുട്ടിയ്ക്കും നൽകുമെന്ന് മയൂർ വ്യക്തമാക്കി.
മുംബൈ സബർബൻ റെയിൽവേയിൽ കർജത്ത് പാതയിലുള്ള വാംഗണി റെയിൽവേസ്റ്റേഷനിൽ ശനിയാഴ്ചയാണ് സംഭവം. കണ്ണുകാണാനാകാത്ത അമ്മയുടെ കൈപിടിച്ച് പ്ലാറ്റ്ഫോമിലൂടെ നടന്നുപോവുകയായിരുന്ന ആൺകുട്ടിയാണ് കാൽതെറ്റി പാളത്തിലേക്ക് വീണത്. അപ്പോഴേക്കും ഒരു എക്സ്പ്രസ് തീവണ്ടി തൊട്ടപ്പുറത്ത് എത്തിയിരുന്നു. പ്ലാറ്റ്ഫോമിലുള്ളവർ എന്തുചെയ്യണമെന്നറിയാതെ നിൽക്കുമ്പോൾ ഒരാൾ പാളത്തിലൂടെ ഓടിവന്ന് കുട്ടിയെ പ്ലാറ്റ്ഫോമിലേക്ക് കയറ്റി. പിന്നാലെ അയാളും കയറിയതും വണ്ടി കടന്നുപോയതും നിമിഷങ്ങളുടെ വ്യത്യാസത്തിലാണ്.
തിങ്കളാഴ്ച ഇന്ത്യൻ റെയിൽവേതന്നെയാണ് ഇതിന്റെ സി.സി.ടി.വി. ദൃശ്യങ്ങൾ പുറത്തുവിട്ടത്. മയൂരിനെ റെയിൽവേ അധികൃതർ അഭിനന്ദിച്ചു. റിയൽ ലൈഫ് ഹീറോ എന്നാണ് അവർ മയൂരിനെ വിശേഷിപ്പിച്ചത്. സ്നേഹം കൊണ്ട് ഇനിയും സമ്മാനം തരാൻ ആഗ്രഹിക്കുന്നവർ അത് ചെക്കായോ പണമായോ നൽകിയാൽ ആ അമ്മയെയും കുഞ്ഞിനെയും പോലെ ഈ സമയം കഷ്ടപ്പെട്ടുന്നവർക്ക് കൈമാറാൻ കഴിയുമെന്നും മയൂർ പറയുന്നു. ഈ വാക്കുകൾ കൂടി വന്നതോടെ അദ്ദേഹത്തെ പ്രശംസിക്കുന്നവരുടെ എണ്ണവും ഏറുകയാണ്.
ഇന്നലെ റെയിൽവേ അധികൃതർ ഈ ചെറുപ്പക്കാരനെ ആദരിച്ചിരുന്നു. ഇതിന് പിന്നാലെ സമ്മാനങ്ങളുമായി ആനന്ദ് മഹീന്ദ്ര അടക്കമുള്ള വ്യവസായികളും രംഗത്തെത്തി. മയൂരിന് മഹീന്ദ്ര താർ സമ്മാനം നൽകുമെന്ന് അദ്ദേഹം വ്യക്തമാക്കി. ജാവ മോട്ടോർ സൈക്കിൾ തങ്ങളുടെ പുതിയ വാഹനം ഈ ധീരന് നൽകുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. മയൂരിന് പ്രത്യേക വസ്ത്രമോ തൊപ്പിയോ ഇല്ലായിരുന്നു. പക്ഷേ ധീരൻമാരായ സൂപ്പർഹീറോ സിനിമകളെക്കാൾ ധൈര്യം പക്ഷേ അയാൾ കാണിച്ചു. ജാവ കുടുംബം മുഴുവൻ നിങ്ങളെ സല്യൂട്ട് ചെയ്യുന്നു.’ ആനന്ദ് മഹീന്ദ്ര ട്വീറ്റ് ചെയ്തു. 50,000 രൂപ റെയിൽവേ മന്ത്രാലയവും അദ്ദേഹത്തിന് നൽകിയിരുന്നു.