കഴിഞ്ഞ ദിവസമായിരുന്നു മലയാളത്തിന്റെ പ്രിയ നടൻ മമ്മൂട്ടിയുടെ 70 ആം പിറന്നാൾ. മമ്മൂക്കയുടെ പിറന്നാളിന് കേക്കിന്റെ ഓർഡർ കിട്ടിയതിന്റെ സന്തോഷം പങ്കുവെക്കുകയാണ് അടിമാലിയിലെ ഹോം ബേക്കർ അഞ്ജു..
ഒരു കേക്ക് വേണം, പെട്ടെന്നുവേണം 11 മണിക്ക് കിട്ടണം. മമ്മൂക്കയ്ക്ക് ഫാമിലിക്കൊപ്പം കട്ട് ചെയ്യാനാണ്. ഷോപ്പൊക്കെ പൂട്ടി വീട്ടിലെത്തി ഹോട്ട്സ്റ്റാറിൽ സാന്ത്വനം കാണാൻ തയാറെടുക്കുമ്പോഴാണ് അടിമാലി അങ്ങാടിയിൽ നിന്നും അമലിന്റെ കോൾ. എക്സൈറ്റ് മെന്റിൽ പ്രവീൺ ചേട്ടനോട് പറഞ്ഞപ്പോൾ. “പിന്നെ മമ്മൂക്ക കേക്ക് വാങ്ങിക്കുന്നത് ഈ ഡൂക്കിലി ഷോപ്പിൽ നിന്നല്ലേ. പാതിരാത്രി വേറെ കിട്ടാൻ സാധ്യതയില്ലാത്തതിനാൽ നിന്നെ പറ്റിക്കാനുള്ള നമ്പറായിരിക്കും”.
വേണോ വേണ്ടയൊയെന്നു സംശയിച്ചു നിന്ന് അല്പം കഴിഞ്ഞപ്പോഴേക്കും ട്രൂ കോളറിൽ അൻസാർ എന്ന നമ്പറിൽ നിന്നും ഒരു കോൾ. ഫോണെടുത്തപ്പോൾ മോളുടെ കൈയിൽ കൊടുക്കാം എന്ന മറുപടി. മറുതലക്കൽ മമ്മൂക്കടെ മോൾ സുറുമി. സിംപിൾ വാൻചോ കേക്ക് മതി. മുകളിൽ വൈറ്റ് ഗനാഷ് മാത്രം, ചെറിയ ചോക്ലേറ്റ് ഡെക്കറേഷൻ എന്തെങ്കിലും മതി, “ഹാപ്പി ബർത്ഡേ ബാപ്പി”എന്നെഴുതണം. ഭാഗ്യം അമൽ പറഞ്ഞിരുന്നത് വാപ്പിച്ചി എന്നാണ്.
മമൂക്കക്ക് കേക്ക് അതും എഴുപതാം പിറന്നാൾ ആഘോഷിക്കാൻ, കൈയും കാലും വിറയ്ക്കാൻ തുടങ്ങി. ‘നീയൊന്നടങ്ങെന്റെ അഞ്ജു’ എന്ന പ്രവീൺ ചേട്ടന്റെ ദേഷ്യപ്പെടലിൽ നിലത്തിറങ്ങിയെങ്കിലും വിറയൽ മാറിയിരുന്നില്ല. സർവ ദൈവങ്ങളേയും പ്രാർത്ഥിച്ചു പടപടാന്ന് കേക്കുണ്ടാക്കി. വൈറ്റ് ഗനാഷ് മാത്രം കൊടുത്തതുകൊണ്ട് കേക്കിന് ഒരു ലുക്ക് കുറവ്. കളർ ആയ ഒരു ബർത്ത്ഡേ ടോപ്പർ വച്ചു അഡ്ജസ്റ് ചെയ്യാം എന്നു വിചാരിച്ചപ്പോ ബർത്ത്ഡേ ടോപ്പർ ഒഴികെ മറ്റെല്ലാ ടോപറുമുണ്ട്.
സമയം പോകുന്നതിനാൽ അമലിന്റെ ധൃതിയിടൽ ഒരു വശത്ത്. അവസാനം ഉണ്ടായിരുന്ന ചെറിയ ചോക്ലേറ്റ് ഡെക്കറേഷനിൽ കേക്ക് പാക്ക് ചെയ്യുമ്പോൾ അൽപ്പം കൂടി നേരത്തെ ഓർഡർ കിട്ടിയിരുന്നെങ്കിൽ എന്ന നിരാശ ബാക്കി. Anyways Happy Birthday Mammookkaaaa… ഇനിയും ഒരുപാടൊരുപാട് നാൾ മലയാളിയുടെ, ഭാരതീയരുടെ അഭിമാനമായി വിളങ്ങാൻ അങ്ങേക്കു സാധിക്കട്ടെ.