ജീവിതത്തിൽ തരണം ചെയ്ത വലിയൊരു അപകടത്തെക്കുറിച്ച് ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് പേളി മാണി. 2012 ൽ തനിക്കുണ്ടായ കാർ അപകടത്തെക്കുറിച്ചും അതിനുശേഷം തനിക്കുണ്ടായ തിരിച്ചറിവുകളെക്കുറിച്ചുമാണ് പേളി പുതിയ വീഡിയോയിൽ പറയുന്നത്. പേർളിയുടെ വാക്കുകൾ;
2012 ഡിംസബര്‍ വെളുപ്പിന് മൂന്ന് മണി. എനിക്കന്ന് 26 വയസ്. ഭയങ്കര അലമ്പായിരുന്ന പ്രായമായിരുന്നു അത്. ക്രിസ്മസ് ആഘോഷമൊക്കെ കഴിഞ്ഞ് പുതിയ കാറില്‍ ഓവര്‍സ്പീഡിൽ പൊയ്ക്കൊണ്ടിരിക്കുമ്പോൾ നിര്‍ത്തിയിട്ടിരുന്ന ഒരു ലോറിയില്‍ ഞാന്‍ ചെന്ന് ഇടിച്ചു. കാര്‍ മുഴുവനും തകർന്നു പോയി.
എന്നെ ആശുപത്രിയിൽ കൊണ്ടുപോയി. 18 സ്റ്റിച്ചായിരുന്നു. തലമുടിയൊക്കെ എടുത്ത് കളഞ്ഞിരുന്നു. എന്റെ മുഖം പോയെന്നാണ് അന്ന് കരുതിയത്. അതിന് ശേഷം 3-4 ദിവസം കഴിഞ്ഞപ്പോൾ ന്യൂയര്‍ ആണ്. 2013 ൽ ഡ്രീംസ് ഹോട്ടലില്‍ ന്യൂ ഇയര്‍ ഇവന്റ് നടക്കുമ്പോള്‍ അതിന്റെ തലയിലൊരു കെട്ടും കെട്ടി ഞാന്‍ ആങ്കറിങ് ചെയ്‌തെന്നും പേളി പറയുന്നു.
”എഴുന്നേല്‍ക്കാന്‍ പോലും വയ്യാത്ത അവസ്ഥയിലായിരുന്നു. മുടിയിലും മുഖത്തുമെല്ലാം കുപ്പിച്ചില്ലായിരുന്നു. കൈകളിൽ ഇന്നും അതിന്റെ പാടുണ്ട്. ആ 4 ദിവസം ഡാഡിയും മമ്മിയുമാണ് എന്നെ നന്നായി സഹായിച്ചത്. അന്നു ഞാൻ മനസിലാക്കിയ ഒരു സത്യമുണ്ട്. എന്റെ ഭയങ്കര ഫ്രണ്ട്സ് എന്നു ഞാൻ കൊണ്ടുനടന്നിരുന്ന ഒരാളും എനിക്ക് അപകടം പറ്റിയശേഷം എന്റെ കൂടെ ഉണ്ടായിരുന്നില്ല.
എന്റെ കൂടെ ആകെ ഉണ്ടായിരുന്നത് കൂട്ടുകാരുടെ കൂടെ ഞാൻ അടിച്ചുപൊളിക്കാൻ പോവുമ്പോള്‍ ഞാൻ വിഷമിപ്പിച്ചിരുന്ന എന്റെ അച്ഛനും അമ്മയും മാത്രമാണ്. എന്നെ കുറ്റപ്പെടുത്താതെ എന്റെ കൈ പിടിച്ച് കൂടെയിരുന്നത് അവർ മാത്രമാണ്.”
”എന്റെ ഫ്രണ്ട്സ് ആയിരുന്നു എനിക്ക് ലഹരി. എന്ത് നടന്നാലും കുടുംബവും മാതാപിതാക്കള്‍ക്കും മാത്രമായിരിക്കും നമ്മുടെ കൂടെയുണ്ടാവുമെന്ന് അന്നാണ് മനസിലായത്. പിന്നീട് പതുക്കെ ആവശ്യമില്ലാത്ത സൗഹൃദങ്ങളൊക്കെ ഞാന്‍ കട്ട് ചെയ്തു. ആ നാലു ദിവസത്തിനുളളിൽ എങ്ങനെയാണ് ഞാൻ റിക്കവറി ആയതെന്ന് എനിക്ക് തന്നെ അറിയില്ല,” പേളി പറഞ്ഞു.