മാലിന്യ കൂമ്പാരത്തിൽ നിന്നും കണ്ടെത്തിയ 100 ഗ്രാം സ്വർണനാണയം തിരികെ നൽകിയ തമിഴ്‌നാട്ടിലെ കൺസർവേൻസി ജീവനക്കാരിയുടെ സത്യസന്ധത കൈയടി നേടുകയാണ്. തിരുവോട്ടിയൂർ തെരുവിൽ മാലിന്യം വേർതിരിക്കുന്നതിനിടയിലാണ് മേരി എന്ന ജീവനക്കാരി ഒരു നാണയം വീഴുന്ന ശബ്ദം കേട്ടത്.
ആ തിരച്ചിലിലാണ് ഒരു പോളിത്തീൻ കവറിനുള്ളിൽ സ്വർണ്ണ നാണയം കണ്ടെത്തിയത്. സ്വർണ നാണയം കണ്ടെത്തിയപ്പോൾ ഒന്ന് അമ്പരന്നെങ്കിലും അവരത് സ്വന്തമാക്കാൻ ശ്രമിക്കുന്നതിന് പകരം പോലീസിനെ ഏൽപ്പിക്കുകയായിരുന്നു.
അതേസമയം, തിരുവോട്ടിയാറിലെ അണ്ണാമലൈ നഗറിലുള്ള ഗണേഷ് രാമൻ വീട്ടിൽ നിന്ന് കാണാതായ 100 ഗ്രാം സ്വർണനാണയത്തെക്കുറിച്ച് പോലീസ് സ്റ്റേഷനിൽ പോലീസിൽ പരാതി നൽകിയിരുന്നു.
ഒരു പോളിത്തീൻ ബാഗിൽ പൊതിഞ്ഞ് തന്റെ കട്ടിലിനടിയിൽ സൂക്ഷിച്ച നാണയം എങ്ങനെയോ വീട്ടിലെ ചവറ്റുകുട്ടയിൽ എത്തുകയും കൺസർവൻസി ബിന്നിൽ എത്തുകയും ചെയ്തതായിരിക്കാം.
ഒരു വർഷത്തിലേറെ പണം സമ്പാദിച്ച് സ്വർണ്ണ നാണയം വാങ്ങിയതാണ് അദ്ദേഹം. പരാതിക്ക് പിന്നാലെ വൃത്തിയാക്കൽ തൊഴിലാളികളെ വിളിച്ച് ചോദ്യം ചെയ്യുകയും സി സി ടി വി ദൃശ്യങ്ങൾ പരിശോധിക്കുകയും ചെയ്തിരുന്നു പോലീസ്. ഒടുവിൽ മേരിയിലൂടെ നാണയം യഥാർത്ഥ ഉടമയിലേക്ക് എത്തുകയായിരുന്നു.






























