
ഡാൻസ് റിയാലിറ്റി ഷോകളിലൂടെ സിനിമാലോകത്തേക്കെത്തിയ നടിയാണ് സ്വര്‍ണ്ണ തോമസ്. പത്താം വയസ്സിൽ മഹാരാഷ്ട്ര സ്റ്റേറ്റ് ഡാൻസ് മത്സരത്തിലും ഡാൻസ് ഇന്ത്യ ഡാൻസ്, ചക് ധൂം ധൂം റിയാലിറ്റി ഷോകളിലൂടേയുമായിരുന്നു തുടക്കം. സ്വര്‍ണയുടെ അച്ഛന്‍ തോമസ് ക്ലീറ്റസ് എറണാകുളം സ്വദേശിയാണ്. അമ്മ രേഷ്മ മഹാരാഷ്ട്രക്കാരിയുമാണ്. 13-ാം വയസ്സിൽ അമൃത ടിവിയിലെ സൂപ്പര്‍ ഡാൻസര്‍ ജൂനിയര്‍ 2 റിയാലിറ്റി ഷോയിൽ വിജയിയായി. പിന്നാലെ സിനിമയിലെത്തി.
ഫ്ലാറ്റ് നമ്പർ 4 ബി, ക്യൂ, ബഡ്ഡി, പ്രണയകഥ തുടങ്ങിയ മലയാളം സിനിമകളിലും ഏതാനും തമിഴ് സിനിമകളിലും അഭിനയിച്ചു. 2013-ലാണ് സ്വര്‍ണ്ണയുടെ ജീവിതം മാറ്റി മറിച്ച അപകടം നടന്നത്. വീട്ടിൽ വെച്ച് സഹോദരൻ വിളിക്കുന്നതു കേട്ട് ബാല്‍ക്കണിയില്‍നിന്ന് താഴേക്ക് എത്തിനോക്കിയതാണ് സ്വര്‍ണ്ണ. കാല്‍തെന്നി അഞ്ചാംനിലയില്‍ നിന്ന് നേരേ താഴേക്ക് പതിച്ചു. മൂന്നുദിവസത്തിന് ശേഷമാണ് സ്വര്‍ണ്ണയുടെ ബോധം തെളിഞ്ഞത്. വീഴ്ചയില്‍ നട്ടെല്ല് തകര്‍ന്നു, നടക്കാൻ പോലുമാകാത്ത അവസ്ഥ. ഇനി ഡാൻസ് ചെയ്യാനാകില്ലല്ലോ എന്ന ചിന്ത അവളെ തളര്‍ത്തി.

അപകടം മാധ്യമങ്ങളിലെല്ലാം വലിയ വാര്‍ത്തയാകുകയുമുണ്ടായി. ഒന്നരമാസത്തോളം കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ കിടന്നു. പിന്നീട് അമ്മയുടെ മുംബൈയിലെ വീട്ടിലേക്ക് സ്വര്‍ണ്ണ പോകുകയായിരുന്നു. ആത്മവിശ്വാസം തളരരുതെന്ന് സ്വര്‍ണ്ണയ്ക്കുണ്ടായിരുന്നു. ശരീരം തളര്‍ന്നെങ്കിലും തളരാത്ത മനസ്സുമായി വിധിയെ ആത്മവിശ്വാസത്തോടെ നേരിടാൻ ശ്രമിക്കുകയായിരുന്നു ആ ദിവസങ്ങളിൽ താനെന്ന് മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ സ്വര്‍ണ്ണ പറഞ്ഞിരിക്കുകയാണ്.
ഒരു ബഹുരാഷ്ട്രക്കമ്പനിയില്‍ ഇപ്പോള്‍ എച്ച്.ആര്‍. വിഭാഗത്തില്‍ ജോലിയും ചെയ്യുന്നുമുണ്ട് സ്വര്‍ണ്ണ. അപകടം സംഭവിച്ചത് 18-ാം വയസ്സിലായിരുന്നു. അക്കാലത്ത് നാല് മലയാള സിനിമകളും രണ്ട് തമിഴ് സിനിമകളും സ്വര്‍ണ്ണ അഭിനയിച്ചിരുന്നു. ഇപ്പോഴിതാ ഏറെ നാളുകള്‍ക്ക് ശേഷം ഒരു ചാനൽ പരിപാടിയിലൂടെ മടങ്ങിയെത്താനൊരുങ്ങുകയുമാണ് സ്വര്‍ണ്ണ. സിനിമയിലും സജീവമാകാൻ താരത്തിന് പദ്ധതിയുണ്ട്.

വിവിധ ചികിത്സകള്‍ നടത്തി. 2018-ഓടെ പതിയെ ചലനശേഷി വീണ്ടെടുത്തു തുടങ്ങി. ക്രച്ചസിലൂന്നി നടന്നു തുടങ്ങി. ക്രച്ചസിലൂന്നി നൃത്തവും വര്‍ക്കൗട്ടുമെല്ലാം ചെയ്തു തുടങ്ങി. ചില ഡാൻസ് വീഡിയോകളും വർക്കൌട്ട് വീഡിയോകളുമൊക്കെ സോഷ്യൽമീഡിയയിൽ പങ്കുവെച്ചു. സിനിമയെന്ന ലക്ഷ്യവും മനസ്സിലുണ്ടെന്നും അത് മുന്നിൽ കണ്ട് ദിവസവും രണ്ടുമണിക്കൂറിലേറെ വര്‍ക്കൗട്ടിനായി ചെലവഴിക്കുന്നുവെന്നും സ്വര്‍ണ്ണ പറയുന്നു.
